Web Toolbar by Wibiya

Pages

29 May 2010

എന്തിന് നിങ്ങള്‍ എന്നെ കൊന്നു ?



എന്റെ പേര് യോഗേഷ് കുമാര്‍. അടുത്ത സുഹൃത്തുക്കള്‍ എന്നെ യോഗി എന്ന് സ്നേഹപൂര്‍വ്വം വിളിക്കും. നിങ്ങളും എന്നെ അറിയും. ഇന്നലെ മുതല്‍.  മുംബൈയിലെ കല്യാണ്‍ എന്ന സ്ഥലത്താണ് എന്റെ വീട്. എന്റെ അമ്മയും ചേച്ചിയും താമസിക്കുന്ന എന്റെ ചെറിയ വീട്. വീടെന്ന് പറഞ്ഞാല്‍ കുമ്മായം അടര്ന്ന് തുടങ്ങിയ ചുവരുകള്‍ ഉള്ള അസ്ബെസ്റ്റോസ് പാകിയ രണ്ട് മുറികള്‍ മാത്രം ഉള്ള ഒരു വീട്. അച്ഛന്‍ ഞങ്ങള്ക്കായ് തന്നിട്ട് പോയ ഒരു കുഞ്ഞ് വാസസ്ഥലം. അന്ധേരിയില്‍ ആയിരുന്നു അച്ഛന് ജോലി. ഒരു പ്രിന്റിംഗ് പ്രെസ്സില്‍. എല്ലാ ദിവസവും രാവിലെ ഞങ്ങള്‍ കണ്ണ് ചിമ്മി എഴുന്നേല്ക്കുന്നതിന് മുന്നേ അച്ഛന്‍ ജോലിക്കായ് പോയിരിക്കും. പിന്നെ രാത്രിയില്‍ എപ്പോഴോ മടങ്ങി എത്തുന്ന അച്ഛന്‍. രാവിലെ ഞങ്ങളെ കാത്തിരിക്കുന്ന പലഹാരപ്പൊതിയിലൂടെ ആയിരുന്നു അച്ഛന്റെ സ്നേഹം ഞങ്ങള്‍ അറിഞ്ഞിരുന്നത്. ഞായറാഴ്ചകളില്‍ മാത്രമേ അച്ഛനെ ഞങ്ങള്‍ കണ്ടിരുന്നുള്ളൂ. സ്നേഹനിധി ആയിരുന്നു അച്ഛന്‍. ചേച്ചിയുടെ വിവാഹം, നല്ലൊരു വീട്... ഇവ ആയിരുന്നു അച്ഛന്റെ സ്വപ്നങ്ങള്‍. ആ സ്വപ്നങ്ങള്‍ നേടി എടുക്കാന്‍ വേണ്ടി രാപകല്‍ എന്നില്ലത്തെ പ്രയത്നിക്കുകയായിരുന്നു അച്ഛന്‍. പ്രിന്റിംിഗ് പ്രെസ്സില്‍ നിന്നും കിട്ടുന്ന വരുമാനം തികയുമായിരുന്നില്ല വീട്ടിലെ ചിലവുകള്ക്ക് തന്നെ. ഓവര്‍ ടൈം ശംബളത്തിന് വേണ്ടി രാത്രി വൈകിയും ജോലി ചെയ്തിരുന്നു അച്ഛന്‍. ഒരു വണ്ടിക്കാളയെ പോലെ ജീവിതഭാരവും അതിലേറെ സ്വപ്നങ്ങളും തോളില്‍ ചുമന്നു കൊണ്ട് നടന്ന അച്ഛന്‍.


അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു. “നിന്റെ ചേച്ചിയെ പെണ്ണ് കാണാന്‍ ഒരാള്‍ വരുന്നുണ്ട് ഇന്ന് വൈകിട്ട് .... കൂട്ടുകാരുമൊത്ത് കറങ്ങി നടക്കാതെ നേരത്തെ വീട്ടില്‍ എത്തണം... അച്ഛനും ഇന്ന് നേരത്തെ എത്തും...” കൂട്ടുകാരനായ രാഹുലിന്റെ ബൈക്കിന്റെ പിന്നിലേക്ക് ഓടി ചെന്നു കയറുമ്പോള്‍ അമ്മ ഓര്മ്മിപ്പിച്ചു. രാഹുലിന്റെ പിറന്നാള്‍ ആണിന്ന്. ആമിര്‍ ഖാന്റെ സിനിമയ്ക്കു കൊണ്ടുപോകാം എന്ന് അവനെക്കൊണ്ട് സമ്മതിപ്പിച്ചതാണ്. ഇങ്ങനെ ഒക്കെ അല്ലാതെ എനിക്ക് സിനിമയ്ക്കു പോവാന്‍ പറ്റില്ലല്ലോ. സിനിമ കണ്ടു പുറത്തിറങ്ങുംബോള് റോഡില്‍ പോലീസ്... പോലീസ് വാഹനങ്ങള്‍ റോന്തു ചുറ്റുന്നു... അനിഷ്ടം എന്തോ സംഭവിച്ചിരിക്കുന്നു. ഒരു പോലീസുകാരന്‍ ബൈക്കിന് കൈ കാട്ടി നിര്ത്തിച്ചു. എവിടെ പോയി. .. എന്നൊക്കെ ചോദിച്ചു....അയാള്‍. ലോക്കല്‍ ട്രെയിനില് ‍ബോംബ് പൊട്ടിയത്രേ. വേഗം വീട്ടില്‍ എത്തുംബോള് വീട്ടിനു പുറത്ത് ആളുകള്‍ നില്ക്കുന്നു.. ചേച്ചിയെ കാണാന്‍ ചെറുക്കന്‍ വന്നതാവുമൊ...വൈകീട്ട് വരും എന്നല്ലേ പറഞ്ഞത്.... പടിയില്‍ തല മുട്ടാതെ അകത്തേക്ക് കയറുമ്പോള്‍ കണ്ടു അമ്മ കട്ടിലില്‍ മോഹാലസ്യപ്പെട്ടു കിടക്കുന്നതു... അരികില്‍ ചേച്ചി തല കുമ്പിട്ടിരിക്കുന്നു..... പൊടുന്നനെ എന്റെ തോളില്‍ ഒരു കരം അമര്ന്നു . ചെറിയച്ഛന്‍ ആയിരുന്നു. ചെറിയച്ഛന്‍ എന്റെ കാതില്‍ മന്ത്രിച്ചു... “പോലീസ് വന്നിരുന്നു.... അച്ഛനും ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു എന്ന വിവരം പറയാന്..” ചേച്ചിയുടെ വിവാഹം സ്വപ്നങ്ങള്‍ മനസില്‍ കണ്ടു ഓടി വന്ന അച്ഛന്‍..... മനസ്സിന്റെ അടിത്തട്ടില്‍ നിന്നും ഒരു തേങ്ങല്‍ വന്‍ തിര  പോലെ ഉയരന്നു... അത് എന്റെ കണ്ണുകളെ ഈരനാക്കി ഒരു ആര്ത്തനാദമായ്  പുറത്തേക്ക് വന്നു... ചേച്ചിയുടെ വിങ്ങിപ്പോട്ടല്‍ ഞാന്‍ കേട്ടു. അച്ഛന്‍ ഇല്ലാതെയായിരിക്കുന്നു..... ആ സത്യത്തിന് മുന്നില്‍ പകച്ചു നിന്നുപോയി ഞാന്‍.... പാവങ്ങളുടെ ജീവന്‍ കൊണ്ട് അമ്മാനമാടുന്ന ഭീകരപ്രവര്ത്തകര്‍ എന്റെ കുടുംബത്തെ അനാഥമാക്കിയതിലൂടെ എന്തു നേടി..... ആ ചോദ്യം ഉത്തരം ഇല്ലാതെ എന്റെ മുന്നില്‍ അവശേഷിച്ചു.

അച്ഛന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ മുതലാളി കരീം സേട്ടായിരുന്നു. ഒരു നല്ല മനുഷ്യസ്നേഹി. അദ്ദേഹം എനിക്കായി ഒരു ജോലി വാഗ്ദാനം ചെയ്തു. എങ്കിലും അച്ഛനെ ഞങ്ങള്ക്ക് ഇല്ലാതാക്കിയ മുംബൈ നഗരത്തില്‍ ജോലി ചെയ്യാന്‍ മനസ് മടിച്ചു. അവിടെയും നല്ലവനായ കരീം സേട്ട് ഒരു വഴി കാട്ടിത്തന്നു.  കല്‍ക്കത്തയ്ക്ക്‌  അടുത്തു സേട്ടിന്റെ സഹോദരന്‍ നടത്തുന്ന തുണിമില്ലില്‍ ഒരു ജോലി. തുണിമില്ലിലെ കണക്കും ജീവനക്കാരുടെ സൌകര്യങ്ങളും നോക്കിക്കണ്ട് നടത്തുക എന്നതായിരുന്നു ജോലി. അമ്മയുടെ നിര്ബന്ധത്തിന് വഴങ്ങി ആ ജോലി ഏറ്റെടുത്തു. “അച്ഛന് നടത്താന്‍ കഴിയാതെ പോയ ചേച്ചിയുടെ വിവാഹം എത്രയും വേഗം നടത്തണം മോനേ..” അമ്മ പരിതപിച്ചു.... നേരാണ് . ചേച്ചിക്ക് പ്രായം ഏറി വരുന്നു. കൂട്ടത്തില്‍ ബന്ധുജനങ്ങളുടെ കുത്തുവാക്കുകളും. അങ്ങിനെ ഞാന്‍ കല്‍ക്കത്തയിലേക്ക് യാത്ര തിരിച്ചു.

കരീം സെട്ടിനെപ്പോലെ സഹൃദയന്‍ ആയിരുന്നു തൂണിമില്ലിന്റെ ഉടമസ്ഥനായ മുനീര്‍ സേട്ട്. കരീം സേട്ട് പറഞ്ഞത് കൊണ്ടാവാം എന്റെ എല്ലാ കാര്യങ്ങളിലും സേട്ടിനു പ്രത്യേക ശ്രദ്ധ ആയിരുന്നു. മുനീര്‍ സേട്ടിന്റെ തുണിമില്ലില്‍ ഞാന്‍ ജോലി തുടങ്ങി. കിട്ടുന്ന ശംബളം പരമാവധി മിച്ചപ്പെടുത്തി. ചേച്ചിയുടെ വിവാഹം അത് മാത്രം ആയിരുന്നു മനസ്സ് നിറയെ. ഉച്ചഭക്ഷണത്തിന് പകരം വയര്‍ നിറയെ വെള്ളം കുടിച്ചു വിശപ്പകറ്റി. ജീവിതത്തിന്റെ പരുക്കന്‍ പാതകളിലൂടെ ഉള്ള യാത്ര. ഒറ്റ ലക്ഷ്യമേ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ... ചേച്ചിയുടെ വിവാഹം. ആ ലക്ഷ്യത്തിന് മുന്നില്‍ വിശപ്പും ദാഹവും ഒന്നുമല്ലായിരുന്നു. മാസങ്ങള്‍ കടന്ന് പോയി.

മേയ് ആദ്യവാരം അമ്മയുടെ കത്ത് വന്നു...ചേച്ചിക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ടത്രേ. പയ്യന്‍ കോര്പ്പൊറേഷനില്‍ ക്ലര്ക്ക് ആയി ജോലി ചെയ്യുന്നു. എവിടെയോ വച്ച് ചേച്ചിയെ കണ്ടു ഇഷ്ട്ടപ്പെട്ടതാണത്രേ. വിവാഹം എത്രയും വേഗം നടത്തണം. ജൂണ്‍ ആദ്യവാരം നല്ല മുഹൂര്ത്തം ഉണ്ടത്രേ . ഇതായിരുന്നു അമ്മയുടെ കത്തിന്റെ രത്നച്ചുരുക്കം. പിതൃതുല്യനായി എന്നെ സ്നേഹിക്കുന്ന സേട്ടിനോടു കാര്യം പറഞ്ഞു. സേട്ടിന്റെ മുഖത്തൊരു പുഞ്ചിരി വിടര്ന്നു . “പണം വേണം അല്ലേ. ഒന്നും ആലോചിക്കേണ്ട.. പണം ഞാന്‍ തരാം.. ശംബളത്തില്‍ നിന്നും തിരികെ പിടിച്ചോളാം.. എന്താ?” പുഞ്ചിരിക്കിടയിലൂടെ മുനീര്‍ സേട്ട് മൊഴിഞ്ഞു. സേട്ടിന്റെ ഈ വാക്കുകള്‍ ചുട്ടുപൊള്ളിനിന്നിരുന്ന മനസ്സാകുന്ന മരുവില്‍ പെയ്ത കുളിര്‍ മഴയായി.

എന്റെ യാത്രയ്ക്കുള്ള ട്രെയിന്‍ ടിക്കറ്റ് സേട്ട് തന്നെയാണ് ഏര്പ്പാാടാക്കിയത്. സേട്ടിനോട് യാത്ര പറഞ്ഞു ഇറങ്ങും നേരം എനിക്ക് നേരെ നീട്ടിയ ഡിമാന്ഡ് ഡ്രാഫ്റ്റ് വിറയാര്ന്ന കൈകളാല്‍ വാങ്ങുമ്പോള്‍ മനം ആഹ്ലാദത്താല്‍ പെരുമ്പറ കൊട്ടുകയായിരുന്നു. തന്റെ അച്ഛന്റെ ഒരു സ്വപ്നം സഫലമാവാന്‍ പോകുന്നു. എന്റെ ചേച്ചിയുടെ പ്രതീക്ഷ മങ്ങിപ്പോയ ജീവിതം തളിരിടാന്‍ തുടങ്ങുന്നു. തിടുക്കത്തില്‍ എല്ലാവരോടും യാത്ര പറഞ്ഞു ഹൌറ റെയില്വേ‍ സ്റ്റേഷനില്‍ എത്തുമ്പോള്‍  കുര്ള എക്സ്പ്രെസ് പുറപ്പെടാന്‍ തയാറായി നില്ക്കുന്നു.  എന്റെ ബാഗുകള്‍ എടുത്തു വച്ച് തരാന്‍ സഹായിച്ച കിഷോറിനോട് നന്ദി പറയവേ ട്രെയിന്‍ നീങ്ങിത്തുടങ്ങി. ട്രെയിന്‍ അറ്റെന്ടെര്‍ വന്നു വൈകിട്ടത്തേക്കുള്ള ഭക്ഷണത്തിന്റെ ഓര്‍ഡര്‍  എടുക്കാന്‍ തുടങ്ങി. എനിക്ക് വിശപ്പില്ലായിരുന്നു. മനസ്സ് നിറയെ ചേച്ചിയുടെ വിവാഹം ആയിരുന്നു. ഇത്ര വേഗം തനിക്കിതിനാവും എന്ന് സ്വപ്നേപി കരുത്തിയതല്ല. ചിന്തകളില്‍ മുഴുകി ഇരിക്കവേ ആരോ വന്നു തോളില്‍ തട്ടി... ടി.ടി.ഇ.. എന്റെ ടിക്കറ്റ് കയ്യില്‍ ഉള്ള ചാര്ട്ടുമായി ഒത്തുനോക്കിയിട്ട് ടിക്കറ്റിന് മുകളില്‍ നേടുകനെ ഒരു വര വരച്ചു അയാള്‍ അതെന്നെ തിരികെ ഏല്പ്പിറച്ചു. ടിക്കറ്റ് ഭദ്രമായ് പഴ്സിനുള്ളില്‍ വച്ച് ഞാന്‍ കമ്പിപ്പടി ചവുട്ടി മുകളിലത്തെ ബെര്ത്തില്‍ കയറി. അതില്‍ നീണ്ടു നിവര്ന്നു കിടക്കവേ വീണ്ടും ചിന്തകളിലേക്ക് ഞാന്‍ ഊളിയിട്ടു. കംപാര്ട്ട്മെന്റില്‍ ഉണ്ടായിരുന്ന സഹയാത്രികരുടെ ഒച്ചപ്പാടുകളോ, “ചായ്...ചായ്” എന്ന് തന്റെതല്ലാത്ത വികൃത സ്വരത്തില്‍ വിളിച്ചു കൂവുന്ന സപ്പ്ളയരോ, കീരു കിരാ ശബ്ദം ഉണ്ടാക്കി കറങ്ങുന്ന ഫാനോ ഒന്നും തന്നെ എന്റെ ചിന്തകളെ ശല്യപ്പെടുത്തിയില്ല. ഞാന്‍ മാനസികമായി വീട്ടില്‍ എത്തിയിരുന്നു. ശരീരം മനസ്സിനൊപ്പം എത്താന്‍ വെമ്പുകയായിരുന്നു. ട്രെയിന്ന്റെ പ്രത്യേക താളത്തില്‍ ഉള്ള ശബ്ദത്തിന് ചെവിയോര്ത്ത് കിടക്കവേ കണ്പോ്ളകള്ക്ക് കനം വച്ച് തുടങ്ങി.. തൊട്ടില്‍ എന്ന വണ്ണം ആടിക്കൊണ്ടിരുന്ന ബെര്ത്തിന്റെ കുലുക്കം എന്നെ നിദ്രയുടെ കയങ്ങളിലേക്ക് കൂട്ടികൊണ്ടുപോയി..

എപ്പോഴെന്നറിയില്ല.. കാതടപ്പിക്കുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഉണര്ന്നനത്.. ലോഹക്കൂടുകള്‍ ഞെരിഞ്ഞമരുന്ന ഭയാനക ശബ്ദം. മുകളിലത്തെ ബെര്തില്‍ അല്ല കിടക്കുന്നത് എന്ന് ബോധ്യം ആയി. ചുറ്റും ദയനീയമായ ഞരക്കങ്ങള്‍.... നേര്ത്ത വെളിച്ചം മാത്രം. കാലുകളിലൂടെ ഒരു തരിപ്പ് അരിച്ച് കയറുന്നു. ഞാന്‍ കിടക്കുന്നത് കംപാര്ട്ട്മെന്റിതന്റെ മേല്ക്കൂരയില്‍ മുഖം ചേര്‍ത്താണ് എന്ന് അറിഞ്ഞു. എന്താണ് സംഭവിച്ചത്.... പുറത്ത് ഒച്ചപ്പാടുകള്‍ കേള്ക്കാം .. മേല്ക്കൂരയില്‍ കൈകള്‍ അമര്ത്തി എഴുന്നേല്ക്കാന്‍ ശ്രമിച്ചു കൈകള്‍ ഉയര്ത്താ ന്‍ ആവുന്നില്ല. വേദന ഏങ്ങുനിന്നോ അരിച്ച് കയറുന്നു.. മെല്ലെ മുഖം കുനിച്ചു സ്വയം നോക്കി... ഞാന്‍ നേരത്തെ മുകള്‍ ബെര്ത്തി ലേക്ക് ചവുട്ടി കയറിയ കമ്പിപ്പടിയുടെ ഒരു ഭാഗം എന്നിലേക്ക് തുളച്ചു കയറിയിരിക്കുന്നു.. ആകെ ഒരു സ്തംഭനാവസ്ഥ. ഓര്മ്മ മറയുന്നുവോ?... ഇവിടെ എന്റെ അവസാനമോ? പെട്ടെന്ന് എന്നെ കാത്തിരിക്കുന്ന അമ്മയെ ഓര്‍ത്തു... വിവാഹ സ്വപ്നങ്ങള്‍ കണ്ടിരിക്കുന്ന ചേച്ചിയെ ഓര്‍ത്തു.... ചിന്തകള്‍ക്കു മേലെ വേദന ഉറുംബിനെ പ്പോലെ അരിച്ച് കയറി. കണ്ണുകള്‍ കൂമ്പി അടയുന്നു.

നിശ്വാസങ്ങള്‍ ഉച്ചസ്ഥായിയില്‍ ആവുന്നു. “എന്റെ അമ്മേ........” പൊടുന്നനെ ഒരു ഭാരക്കുറവ് അനുഭവപ്പെട്ടു. സ്വതന്ത്രനായ പക്ഷിയെപ്പോലെ വല്ലാത്ത ഒരു അനുഭൂതി.... എനിക്ക് ചാലിക്കാന്‍ ആവുന്നുണ്ട് ഇപ്പോള്‍. മെല്ലെ ഞാന്‍ എഴുന്നേറ്റു... ചുറ്റും നോക്കി... ആരൊക്കെയോ പുറത്ത് നിന്ന് ടോര്ച്ച് അടിച്ചു നോക്കുന്നു.... ചുറ്റും രക്തം... പിണങ്ങള്‍...... എനിക്ക് ഇവിടെ നിന്നും പുറത്ത് കടന്നേ മതിയാവൂ . വേഗം പുറത്തേക്ക് ഞാന്‍ ഇറങ്ങി. പുറത്ത് ലോഹ കഷ്ണങ്ങള്‍ ചിതറിക്കിടക്കുന്നു. എന്താണിവിടെ സംഭവിച്ചത്? അടുത്തു നിന്ന ആളോട് ഞാന്‍ ചോദിച്ചു.. അയാള്‍ മറുപടി ഒന്നും തന്നില്ല.... എന്റെ ചോദ്യം കേട്ടതായി പോലും ഭാവിച്ചില്ല. എന്തേ അങ്ങിനെ... എന്റെ ചോദ്യം കെട്ടില്ല എന്നുണ്ടോ?

ചുറ്റിലും പോലീസ് വാഹനങ്ങളും ആംബുലന്സുകളും. ബോഗികള്ക്കു്ള്ളില്നിന്നും ശരീരങ്ങള്‍ സ്ട്രെചെറില്‍ എടുത്തു കൊണ്ടോടുന്ന ആളുകള്‍...... ദീന രോദനം...

അവിടെ കൂടി നിന്നവര്‍ പറയുന്നത് കേട്ടു .... ഒരു തീവ്രവാദ സംഘടന ഞങ്ങളുടെ ട്രെയിന്‍ പോകേണ്ടിയിരുന്ന പാളം മുറിക്കുകയും...അങ്ങിനെ പാളം തെറ്റിയ മറിഞ്ഞ ബോഗികളുടെ മേല്‍ വേറൊരു ട്രെയിന്‍ വന്നിടിക്കുകയും ചെയ്തുവത്രേ ... ഇതൊക്കെ കേട്ടിട്ടും എന്നിലെ മനുഷ്യസഹജമായ വികാരങ്ങള്‍ ഉണരാത്തതെന്തേ...? ഞാന്‍ അത്ഭുതപ്പെട്ടു. ... എനിക്ക് കാര്യമായി എന്തോ സംഭവിച്ചിരിക്കുന്നു...

പൊടുന്നനെ എന്റെ അരികിലൂടെ രണ്ട് പേര്‍ സ്ട്രെചെറില്‍ ചുമന്നു കൊണ്ട് പോയ മൃതശരീരത്തില്‍ എന്റെ കണ്ണുകള്‍ ഉടക്കി... ഞാന്‍ ആ ശരീരത്തെ തിരിച്ചറിഞ്ഞു..... അത് ഞാന്‍ തന്നെ ആയിരുന്നു...



ആദ്യം എന്റെ അച്ഛന്‍  ... ഇപ്പോള്‍ ഞാന്‍..... ഞങ്ങളുടെ ജീവന്‍ അപഹരിച്ചിട്ട് നിങ്ങള്‍ എന്തു നേടി.... എന്റെ സഹോദരിയുടെ ജീവിതം തുലച്ചിട്ട് നിങ്ങള്‍ എന്തു നേടി...... അബലയായ എന്റെ അമ്മയെ ആദ്യം വിധവയും പിന്നെ അനാഥയും ആക്കിയ നിങ്ങള്‍ എന്തു നേടി..... നഷ്ട്ടങ്ങളുടെ നൊമ്പരങ്ങളുടെ ഉമിത്തീയില്‍ ഞങ്ങള്‍ വെന്തുരുകുമ്പോള്‍ നിങ്ങള്‍ എന്തു നേടുന്നു.... ഇതുപോലെ എത്ര എത്ര ജീവിതങ്ങള്‍ ഹോമിക്കപ്പെടുന്നു...തീവ്രവാദത്തിന്റെ പേരില്‍.... ആ ഓരോ ആത്മാക്കളും ഈ ചോദ്യം ആവര്ത്തി ക്കുന്നു.... എന്തിന് നിങ്ങള്‍ എന്നെ കൊന്നു...... ?

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അവശേഷിപ്പിച്ചിട്ടു ഞാനും യാത്രയാവുന്നു.... എനിക്ക് പിന്നാലെ ഇതുപോലെ മറ്റൊരാള്‍ വരാതിരിക്കട്ടെ എന്ന് വെറുതെ മോഹിച്ചുകൊണ്ട്....



-----------------------------------------------------------
 പ്രതിപാദിച്ച്ചിരിക്കുന്ന പേരുകള്‍ സാങ്കല്പ്പികം മാത്രം.

6 comments:

  1. ഓരോ നടുക്കുന്ന സംഭവങ്ങളും കാണുമ്പോള്‍ സ്വയം ചോദിക്കാറുള്ള ചോദ്യങ്ങളാണ് സല്‍ ഇതില്‍ ചോദിച്ചിരിക്കുന്നത്.. നിരപരാധികളെ കൊന്നോടുക്കിയിട്ടു ഇവരൊക്കെ എന്ത് നേടുന്നു??

    ReplyDelete
  2. Good Work ! The pentup frustrations of everyone against terrorism has been beautifully put together in the form of a narrative.I will not call it an imaginary narration coz it might be the story of every individual who loses their and their loved ones' lives.

    ReplyDelete
  3. Thank you so much for your comment.

    ReplyDelete
  4. എത്രയോ നിരപരാധികല്‍ ഇങ്ങനെ തീവ്രവാദികളുടെ കൊടും ക്രുരതക്ക് ഇരയാവുന്നു. ഈ ക്രുരതക്ക് എന്നെങ്കിലും അവസാനം ഉണ്ടാവുമോ ?

    ReplyDelete
  5. അത്തരം ഓരോ സംഭവങ്ങള്‍ ആവര്തിക്കപ്പെടുമ്പോഴും നമ്മള്‍ സ്വയം ചോദിച്ചു പോകുന്ന ചോദ്യം ആണത്... എന്നുണ്ടാവും ഇതിനൊക്കെ ഒരു അവസാനം... അറിയില്ല.. കാത്തിരിക്കാം, സ്വപ്നം കാണാം ആ ഒരു നല്ല നാളേയ്ക്കു വേണ്ടി.. വെറുതെ എന്നറിയാമെങ്കിലും... :)

    അഭിപ്രായത്തിനു നന്ദി.... വീണ്ടും വരുമല്ലോ...

    ReplyDelete