Web Toolbar by Wibiya

Pages

02 August 2012

ഓര്‍മ്മകളിലെ ഇന്ദുചൂഡന്‍


മേനോന്‍ ... മേനന്‍ .. മേന്‍മൊന്‍.... ഇങ്ങനെ ഒക്കെയായിരുന്നു ആ മനുഷ്യനെ പല ദേശഭാഷക്കാര്‍ വിളിച്ചിരുന്നത്.  ഈ പേരുകള്‍ ഒക്കെ കേള്‍ക്കുമ്പോള്‍ തെളിയുന്നത് ഒറ്റ മുഖം.... 

2006 ലെ ഒരു ഡിസംബര്‍ മാസത്തില്‍, ഓഫീസ് പാന്‍ട്രിയില്‍ ആവി പറക്കുന്ന ചായക്കപ്പില്‍നിന്നും ചുടുചായ അല്പം ധൃതിയോടെ ഊതി ഊതി കുടിച്ചുകൊണ്ട് നിന്ന ഒരു കൃശഗാത്രന്റെ രൂപമായിട്ടാണ് ഇന്ദുചൂഡന്‍ മേനോന്‍ എന്ന മേനോന്‍ എന്റെ മനസ്സില്‍ ആദ്യമായി കോറിയിടപ്പെട്ടത്. 

മേനോനെന്നും വിയര്‍പ്പിന്റെ ഗന്ധമായിരുന്നു... വേനല്‍ ചൂടില്‍ ചുട്ടുപൊള്ളിനിന്നിരുന്ന സ്റ്റോര്‍ മുറികളില്‍ പണി ചെയ്യുന്ന മനുഷ്യന് വേറെന്തു ഗന്ധം വരാന്‍.  മേനോന്‍റെ രീതികള്‍ പലതും ഞാന്‍ ഏറെ കൌതുകത്തോടെ ആണ് വീക്ഷിച്ചിരുന്നത്. ഒട്ടേറെ ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് മുതല്‍ ആ കഴിവ് ഒറ്റയാളില്‍ ഒരേ സമയം പ്രയോഗിക്കുന്ന അതി വിശേഷമായ സ്വഭാവം വരെ മേനോന് സ്വന്തം.  ഉദാഹരണത്തിന്, എന്തെങ്കിലും ആവശ്യത്തിനായി തന്റെ മുന്നില്‍ എത്തുന്നവരോട് അവര്‍ക്കറിയാത്ത ഒരു ഭാഷയില്‍ സംസാരം തുടങ്ങി പല ഭാഷകളും പ്രയോഗിച്ച് അവസാനം അവര്‍ക്കറിയാവുന്ന ഒരു ഭാഷയില്‍ സംസാരം നിര്‍ത്തുന്ന രീതി എന്നില്‍ കൌതുകം ഉണര്‍ത്തിയിരുന്നു.  മലയാളി ആയ എന്നോടു പോലും തമിഴില്‍ സംസാരം തുടങ്ങി എന്റെ മുഖഭാവത്തില്‍ നിന്നും എനിക്ക് അത് ശരിക്കും പിടി കിട്ടുന്നില്ല എന്ന് കണ്ടു കന്നട ഭാഷയിലേക്ക് ആ സംഭാഷണത്തെ നയിച്ചു അതും എനിക്ക് ശരിക്കും പിടി കിട്ടുന്നില്ല എന്ന് കണ്ടു മനസ്സിലാക്കി ആംഗലേയ ഭാഷയിലേക്കും ഹിന്ദിയിലേക്കും പിന്നീട് മലയാളത്തിലേക്കും എത്തിച്ചു ആ സംസാരവിഷയം പൂര്‍ത്തിയാക്കുന്ന രീതി മേനോന് സ്വന്തം.  എല്ലാം കഴിയുമ്പോള്‍ ഇതെല്ലാം കേട്ടു അന്തം വീട്ടിരിക്കുന്ന എന്നെ ഒന്ന് ചിരിച്ചു കാട്ടി നടന്നു നീങ്ങുന്ന മേനോന്‍.  

മേനോന്‍ ഒരു പ്രതീകം ആയിരുന്നു. തന്റെ ജന്മം മരുനാട്ടിലെ പൊള്ളുന്ന ചൂടില്‍ ഉരുക്കി  കുടുംബത്തിന് അടിത്തറ പാകുന്ന ഓരോ ഗുള്‍ഫുകാരന്റെയും പ്രതീകം.  നര കയറിയ മുടിയില്‍ അലസമായി കറുപ്പ് ചായം തേച്ച് ഭാവിയിലേക്ക് പകപ്പോടെ നോക്കി നടന്നു നീങ്ങിയിരുന്ന ആ  മധ്യവയസ്കന്‍റെ രൂപം എപ്പോഴോക്കയോ എന്നില്‍ വീര്‍പ്പുമുട്ടല്‍ ഉളവാക്കിയിരുന്നു.  ഭാവിയിലെ തന്റെ രൂപത്തെ കാണുന്ന വീര്‍പ്പുമുട്ടല്‍.

ഒടുവില്‍ തന്റെ കോണ്‍ട്രാക്ട് പൂര്‍ത്തിയാക്കിയ ദിനം എന്റെ കൈകള്‍ കൂട്ടി പിടിച്ചു ചിരിച്ചു കൊണ്ട് വിട പറഞ്ഞപ്പോള്‍ മേനോന്‍റെ വിയര്‍പ്പിന് സ്നേഹത്തിന്റെ ഗന്ധമായിരുന്നു, വാക്കുകളില്‍ വേരിപിരിയലിന്റെ ശോകപൂര്‍ണ്ണമായ ഇടര്‍ച്ചയായിരുന്നു.... 

അതിന് ശേഷം പലനാളുകളിലും സന്ദര്‍ഭാനുസരണം മേനോന്‍ ഞങ്ങളുടെ ചിന്തകളിലും ചര്‍ച്ചകളിലും കടന്ന് വന്നിരുന്നു... തന്റെ സവിശേഷമായ ഭാഷാ ശൈലി നിമിത്തം.  ആ ഓര്‍മ്മകള്‍ എന്നുമൊരു പുഞ്ചിരി പടര്‍ത്താന് ഇടനല്‍കിയിരുന്നു.....

എന്നാല്‍ ഇന്ന് ആ ഓര്‍മ്മകള്‍ ഒരു നോവായ് മനസ്സിലേക്ക് അരിച്ച് കയറുന്നു...  അതേ.. മേനോന്‍ ഈ ലോകത്തില്‍ നിന്നും വിട പറഞ്ഞിരിക്കുന്നു എന്ന വാര്‍ത്ത നാട്ടില്‍ നിന്നുമെത്തിയത് കഴിഞ്ഞ ദിവസം.  ക്യാന്‍സര്‍ എന്ന രോഗത്തിന് കീഴടങ്ങി ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും ഉല്‍ഘണ്ടകളും ഇല്ലാത്ത ഒരു ലോകത്തേക്ക് ആ ജീവന്‍ പൊയ്മറഞ്ഞിരിക്കുന്നു .... ഊഷ്മളമായ ചില ഓര്‍മ്മകള്‍ ബാക്കിയാക്കിക്കൊണ്ട്.


~~~~~~~~~~~~~~~~~~~~~~~~~~~~~~~
വാല്‍ക്കഷ്ണം :  മേനോന്‍റെ വിയോഗം അറിയാതെ ഇന്ന് അദ്ദേഹത്തിന്‍റെ സ്വഭാവവിശേഷങ്ങളെക്കുറിച്ച് പറഞ്ഞു പൊട്ടി ചിരിച്ചു കൊണ്ട് നിന്ന ഒരു അറബി സഹോദരന്‍ എന്നോടു ചോദിച്ചു “വേര്‍ ഈസ് മേന്‍മൊന്‍? ”.   എന്റെ ഉത്തരം കേട്ടപ്പോള്‍, ആ മുഖത്തെ ചിരി മാഞ്ഞു ദുഖം പടര്‍ന്ന് കയറുന്ന കാഴ്ച മനസ്സില്‍ നോവുണര്‍ത്തുന്നതായിരുന്നു.  യഥാര്‍ഥ മനുഷ്യ സ്നേഹത്തിന് ദേശ-വര്‍ണ-ഭാഷ വ്യത്യാസമില്ല എന്ന ഒരു വലിയ സന്ദേശം ഒരു നിമിഷം കൊണ്ട് മൌനിയായി മാറിയ ആ മനുഷ്യന്റെ മുഖത്ത് ഞാന്‍ ദര്‍ശിച്ചു....