Web Toolbar by Wibiya

Pages

14 July 2012

'ഫാദേര്‍സ് ഡേ' എന്ന അമ്മച്ചിത്രം





 
ഞാന്‍ പലപ്പോഴും വളരെ താമസിച്ചാണ് ചലച്ചിത്രങ്ങള്‍ കാണാറ്..  തീര്‍ച്ചയായും കാണണം എന്ന് ആഗ്രഹിക്കുന്ന പല ചിത്രങ്ങളും  കാണാന്‍ പറ്റിയിട്ടുമില്ല എന്നതൊരു സത്യം.   പക്ഷേ അവിചാരിതമായി നമുക്ക് മുന്നില്‍ എത്തിപ്പെടുന്ന ചില ചിത്രങ്ങള്‍ ഉണ്ട്.  ഒരു പക്ഷേ അതിന്റെ പേര് നമ്മള്‍ കേട്ടിട്ടുണ്ടാവില്ല അല്ലെങ്കില്‍ ഒന്നോ രണ്ടോ തവണ ഏതെങ്കിലും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റിന്റെ പോസ്റ്റുകളില്‍ എവിടെയോ വന്നു മാഞ്ഞു പോയ ഓര്‍മ്മ ഉണ്ടാവും....  അത്തരം ചിത്രങ്ങളില്‍ ഒന്ന് മാത്രമായിരുന്നു എനിക്ക്  'ഫാദേര്‍സ് ഡേ' എന്ന ചിത്രവും, ഈ കഴിഞ്ഞ വെള്ളിയാഴ്ചയുടെ അലസതയില്‍ വെറുതെ ടെലിവിഷന്‍ ചാനലുകള്‍ റിമോട്ട് കണ്ട്രോള്‍ എന്ന ഉപകരണം കൊണ്ട് അമ്മാനമാടുമ്പോള്‍ അവിചാരിതമായി എന്റെ മുന്നില്‍ തെളിയുന്നത് വരെ.... രേവതി എന്ന കഴിവുറ്റ അഭിനേത്രിയുടെ മാനസീക സംഘര്‍ഷങ്ങള്‍ തിങ്ങി വിങ്ങി നിഴലിക്കുന്ന മുഖഭാവങ്ങള്‍ എന്നെ ആ ചിത്രത്തില്‍ ഉടക്കി നിര്‍ത്തി.  കണ്ടു തുടങ്ങിയപ്പോള്‍ ഇടയ്ക്കിടെ വന്നിരുന്ന പരസ്യങ്ങള്‍ എനിക്കൊരു അലോസരമായി തോന്നി. 

ചില അധമന്‍മാരുടെ ക്രൂരതയ്ക്ക് ബലിയാടായ ഒരു യുവതിയുടെയും അവളുടെ 
ആത്മ സംഘര്‍ഷങ്ങളുടെയും ഒറ്റപ്പെടലിന്റെയും  കഥ പറയുന്ന സിനിമ രണ്ടാം പകുതിയില്‍ ആ ക്രൂരതയുടെ ഫലമായി പിറന്ന ഒരു അനാഥ ജന്മത്തിന്റെ, അമ്മയെ തേടിയുള്ള അവന്റെ അന്വേഷണങ്ങളുടെ, കണ്ടെത്തലുകളുടെ, പ്രതികാരത്തിന്റെ കഥ കൂടി പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ വരച്ചു കാട്ടുന്നു.   അതിഭാവുകത്വം ഒട്ടുമില്ലാതെ തീര്‍ത്തും സാങ്കേതികതയുടെ ഊരാക്കുരുക്കുകളില്ലാതെ,  പ്രതികാരം എന്ന വാക്കില്‍ നമുക്ക് മുന്നില്‍ തെളിയാറുള്ള  രക്തവര്‍ണ്ണത്തിന്റെ  ലാന്ജന ഏതുമില്ലാത്ത ഒരു കൊച്ചു ചിത്രം. 

നമുക്ക് മുന്നില്‍ വന്നു പോകുന്ന ഓരോ നടീ നടന്‍മാരും അവരുടെ റോളുകള്‍ വളരെ ഭംഗിയാക്കിയിട്ടുണ്ടെങ്കിലും കുറച്ചു നിമിഷങ്ങള്‍ മാത്രം നമുക്ക് മുന്നില്‍ തെളിയുന്ന ജഗതി എന്ന അതുല്യ പ്രതിഭയുടെ മുഖം നമുക്ക് മറക്കാന്‍ ആവില്ല.  ഒരു ക്രിമിനല്‍ വക്കീലിന്റെ വാര്‍ദ്ധക്യവും തന്റെ യൌവ്വന കാലത്ത്  ജോലിയുടെ ഭാഗമെങ്കിലും കൂട്ട് നില്‍ക്കേണ്ടി വന്ന പാതകങ്ങളുടെ അനന്തരഫലങ്ങള്‍ തന്റെ ജീവിതത്തില്‍ വീഴ്ത്തിയ കരിനിഴലിനേയും അതിലൂടെ ഉളവായ കുറ്റബോധത്തിന്റെ  മുള്‍ക്കിരീടം പേറി നെഞ്ചു വിങ്ങികഴിയുന്ന ആ വൃദ്ധന്റെ ചിത്രം മങ്ങാതെ നമുക്ക് മുന്നില്‍ നില്‍ക്കും.  അതാണ്‌ ജഗതി എന്ന അഭിനയ ജീനിയസിന്റെ കഴിവ് ..  മൂന്നോ നാലോ മിനിറ്റ് കൊണ്ട് മാത്രം നമ്മില്‍ നിറയുന്ന അഭിനയ മാന്ത്രീകത. 


മലയാളികള്‍ നെഞ്ചോടു ചേര്‍ത്ത ഒട്ടേറെ ഹിറ്റ്‌ ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച
ശ്രീ. കലവൂര്‍ രവികുമാറിന്റെ സംവിധാനത്തില്‍ ഉള്ള രണ്ടാമത്തെ ചിത്രം ആണ്  'ഫാദേര്‍സ് ഡേ' എന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ 'ഒരിടത്തൊരു പുഴയുണ്ട് ' എന്ന ചിത്രം കാണണം എന്ന ഒരു ചിന്ത കൂടി മനസ്സില്‍ കുടിയേറിയിരിക്കുന്നു.

എന്തെന്നറിയില്ല, മാനുഷിക മൂല്യങ്ങള്‍ അടിവരയിട്ടു പറയുന്ന എല്ലാ ചിത്രങ്ങളും വിജയിച്ചിട്ടില്ല.. ഒരു പക്ഷേ മികച്ച പബ്ലിസിറ്റി ഉണ്ടായിട്ടു കൂടി... ശ്രീ. മോഹന്‍ രാഘവന്‍ സംവിധാനം  ചെയ്ത  'ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് VI - B '   യെ കുറിച്ച് മുന്‍പ് കുറിച്ചത് ഓര്‍ക്കുമല്ലോ ..   ഒരു പക്ഷേ ഇത് പോലെ ടെലിവിഷന്‍ ചാനലുകളില്‍ വന്നു മറയുമ്പോള്‍ മാത്രമാവും അവയെ നാം ശ്രദ്ധിക്കുക..