Web Toolbar by Wibiya

Pages

28 September 2012

ഫിഷ് ഫ്രൈ | Fish Fry




നട്ടുച്ച.  ഹോട്ടല്‍ മുറിയുടെ പടിഞ്ഞാറേ കോണില്‍ ഉള്ള ആളൊഴിഞ്ഞ മേശയില്‍ അയാള്‍ വന്നിരുന്നു.  അയാള്‍ക്ക്‌ ചുറ്റും ഉള്ള മേശകളില്‍ ആളുകള്‍ വെള്ളിയാഴ്ച സ്പെഷ്യല്‍ ബിരിയാണി അകത്താക്കുന്ന തിരക്കില്‍ ആയിരുന്നു.  അരികുകളില്‍ നീല വരയുള്ള കൈലെസാല്‍ നെറ്റിത്തടത്തെ വിയര്‍പ്പുമുത്തുകള്‍ ഒപ്പിക്കൊണ്ട് അയാള്‍ വെയിറ്ററോടായി പറഞ്ഞു "ചോറും മീന്‍ വറുത്തതും".  

ഒരു നീളന്‍ താലവുമായി വെയിറ്റര്‍ പ്രത്യക്ഷപ്പെട്ടു.   ആ താലത്തില്‍ നിറയെ പല തരം വറുത്ത മീനുകള്‍ ഉണ്ടായിരുന്നു.  "ഏതു വേണം?" വെയിറ്റര്‍ അയാളോട് ചോദിച്ചു.   സ്ഥിരം ആ ഹോട്ടലില്‍ അയാള്‍ ഭക്ഷണത്തിനായി വരുന്നത് കൊണ്ടാവണം പ്രത്യേക പരിഗണനയോടെ ഒരു മുഴുത്ത മീന്‍ കാട്ടി "ഇതെടുക്കട്ടെ" എന്ന് വെയിറ്റര്‍ ചോദിച്ചു.    അത് കാര്യമാക്കാതെ അയാള്‍ ഒരു മീനെ ചൂണ്ടി കാട്ടി.... വെയിറ്റര്‍ ആശ്ചര്യത്തോടെ അതിനെ നോക്കി...  കൂട്ടത്തിലെ മെലിഞ്ഞ ആ മീനിനു നീണ്ട ഭംഗിയുള്ള മുഖവും കരിങ്കൂവള മിഴികളും ഉണ്ടായിരുന്നു ....

ആവി പറക്കുന്ന ചോറിനൊപ്പം ചെറു പ്ലേറ്റില്‍ കൊണ്ട് വച്ച ആ വറുത്ത മീന്‍ നുള്ളി അയാള്‍ തന്‍റെ വായിലേക്ക് വയ്ക്കുമ്പോള്‍ അങ്ങെങ്ങോ ദൂരെ തടിച്ച കുറെ മീന്‍ ആത്മാക്കളുടെ കളിയാക്കലുകളും പൊട്ടിച്ചിരികളും കേട്ടു... അവിടെ തല കുമ്പിട്ടു ഒരു മെലിഞ്ഞ മീന്റെ ആത്മാവുണ്ടായിരുന്നു... അതിനു നീണ്ട ഭംഗിയുള്ള മുഖവും കരിങ്കൂവള മിഴിയും ഉണ്ടായിരുന്നു...
 

02 August 2012

ഓര്‍മ്മകളിലെ ഇന്ദുചൂഡന്‍


മേനോന്‍ ... മേനന്‍ .. മേന്‍മൊന്‍.... ഇങ്ങനെ ഒക്കെയായിരുന്നു ആ മനുഷ്യനെ പല ദേശഭാഷക്കാര്‍ വിളിച്ചിരുന്നത്.  ഈ പേരുകള്‍ ഒക്കെ കേള്‍ക്കുമ്പോള്‍ തെളിയുന്നത് ഒറ്റ മുഖം.... 

2006 ലെ ഒരു ഡിസംബര്‍ മാസത്തില്‍, ഓഫീസ് പാന്‍ട്രിയില്‍ ആവി പറക്കുന്ന ചായക്കപ്പില്‍നിന്നും ചുടുചായ അല്പം ധൃതിയോടെ ഊതി ഊതി കുടിച്ചുകൊണ്ട് നിന്ന ഒരു കൃശഗാത്രന്റെ രൂപമായിട്ടാണ് ഇന്ദുചൂഡന്‍ മേനോന്‍ എന്ന മേനോന്‍ എന്റെ മനസ്സില്‍ ആദ്യമായി കോറിയിടപ്പെട്ടത്. 

മേനോനെന്നും വിയര്‍പ്പിന്റെ ഗന്ധമായിരുന്നു... വേനല്‍ ചൂടില്‍ ചുട്ടുപൊള്ളിനിന്നിരുന്ന സ്റ്റോര്‍ മുറികളില്‍ പണി ചെയ്യുന്ന മനുഷ്യന് വേറെന്തു ഗന്ധം വരാന്‍.  മേനോന്‍റെ രീതികള്‍ പലതും ഞാന്‍ ഏറെ കൌതുകത്തോടെ ആണ് വീക്ഷിച്ചിരുന്നത്. ഒട്ടേറെ ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് മുതല്‍ ആ കഴിവ് ഒറ്റയാളില്‍ ഒരേ സമയം പ്രയോഗിക്കുന്ന അതി വിശേഷമായ സ്വഭാവം വരെ മേനോന് സ്വന്തം.  ഉദാഹരണത്തിന്, എന്തെങ്കിലും ആവശ്യത്തിനായി തന്റെ മുന്നില്‍ എത്തുന്നവരോട് അവര്‍ക്കറിയാത്ത ഒരു ഭാഷയില്‍ സംസാരം തുടങ്ങി പല ഭാഷകളും പ്രയോഗിച്ച് അവസാനം അവര്‍ക്കറിയാവുന്ന ഒരു ഭാഷയില്‍ സംസാരം നിര്‍ത്തുന്ന രീതി എന്നില്‍ കൌതുകം ഉണര്‍ത്തിയിരുന്നു.  മലയാളി ആയ എന്നോടു പോലും തമിഴില്‍ സംസാരം തുടങ്ങി എന്റെ മുഖഭാവത്തില്‍ നിന്നും എനിക്ക് അത് ശരിക്കും പിടി കിട്ടുന്നില്ല എന്ന് കണ്ടു കന്നട ഭാഷയിലേക്ക് ആ സംഭാഷണത്തെ നയിച്ചു അതും എനിക്ക് ശരിക്കും പിടി കിട്ടുന്നില്ല എന്ന് കണ്ടു മനസ്സിലാക്കി ആംഗലേയ ഭാഷയിലേക്കും ഹിന്ദിയിലേക്കും പിന്നീട് മലയാളത്തിലേക്കും എത്തിച്ചു ആ സംസാരവിഷയം പൂര്‍ത്തിയാക്കുന്ന രീതി മേനോന് സ്വന്തം.  എല്ലാം കഴിയുമ്പോള്‍ ഇതെല്ലാം കേട്ടു അന്തം വീട്ടിരിക്കുന്ന എന്നെ ഒന്ന് ചിരിച്ചു കാട്ടി നടന്നു നീങ്ങുന്ന മേനോന്‍.  

മേനോന്‍ ഒരു പ്രതീകം ആയിരുന്നു. തന്റെ ജന്മം മരുനാട്ടിലെ പൊള്ളുന്ന ചൂടില്‍ ഉരുക്കി  കുടുംബത്തിന് അടിത്തറ പാകുന്ന ഓരോ ഗുള്‍ഫുകാരന്റെയും പ്രതീകം.  നര കയറിയ മുടിയില്‍ അലസമായി കറുപ്പ് ചായം തേച്ച് ഭാവിയിലേക്ക് പകപ്പോടെ നോക്കി നടന്നു നീങ്ങിയിരുന്ന ആ  മധ്യവയസ്കന്‍റെ രൂപം എപ്പോഴോക്കയോ എന്നില്‍ വീര്‍പ്പുമുട്ടല്‍ ഉളവാക്കിയിരുന്നു.  ഭാവിയിലെ തന്റെ രൂപത്തെ കാണുന്ന വീര്‍പ്പുമുട്ടല്‍.

ഒടുവില്‍ തന്റെ കോണ്‍ട്രാക്ട് പൂര്‍ത്തിയാക്കിയ ദിനം എന്റെ കൈകള്‍ കൂട്ടി പിടിച്ചു ചിരിച്ചു കൊണ്ട് വിട പറഞ്ഞപ്പോള്‍ മേനോന്‍റെ വിയര്‍പ്പിന് സ്നേഹത്തിന്റെ ഗന്ധമായിരുന്നു, വാക്കുകളില്‍ വേരിപിരിയലിന്റെ ശോകപൂര്‍ണ്ണമായ ഇടര്‍ച്ചയായിരുന്നു.... 

അതിന് ശേഷം പലനാളുകളിലും സന്ദര്‍ഭാനുസരണം മേനോന്‍ ഞങ്ങളുടെ ചിന്തകളിലും ചര്‍ച്ചകളിലും കടന്ന് വന്നിരുന്നു... തന്റെ സവിശേഷമായ ഭാഷാ ശൈലി നിമിത്തം.  ആ ഓര്‍മ്മകള്‍ എന്നുമൊരു പുഞ്ചിരി പടര്‍ത്താന് ഇടനല്‍കിയിരുന്നു.....

എന്നാല്‍ ഇന്ന് ആ ഓര്‍മ്മകള്‍ ഒരു നോവായ് മനസ്സിലേക്ക് അരിച്ച് കയറുന്നു...  അതേ.. മേനോന്‍ ഈ ലോകത്തില്‍ നിന്നും വിട പറഞ്ഞിരിക്കുന്നു എന്ന വാര്‍ത്ത നാട്ടില്‍ നിന്നുമെത്തിയത് കഴിഞ്ഞ ദിവസം.  ക്യാന്‍സര്‍ എന്ന രോഗത്തിന് കീഴടങ്ങി ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും ഉല്‍ഘണ്ടകളും ഇല്ലാത്ത ഒരു ലോകത്തേക്ക് ആ ജീവന്‍ പൊയ്മറഞ്ഞിരിക്കുന്നു .... ഊഷ്മളമായ ചില ഓര്‍മ്മകള്‍ ബാക്കിയാക്കിക്കൊണ്ട്.


~~~~~~~~~~~~~~~~~~~~~~~~~~~~~~~
വാല്‍ക്കഷ്ണം :  മേനോന്‍റെ വിയോഗം അറിയാതെ ഇന്ന് അദ്ദേഹത്തിന്‍റെ സ്വഭാവവിശേഷങ്ങളെക്കുറിച്ച് പറഞ്ഞു പൊട്ടി ചിരിച്ചു കൊണ്ട് നിന്ന ഒരു അറബി സഹോദരന്‍ എന്നോടു ചോദിച്ചു “വേര്‍ ഈസ് മേന്‍മൊന്‍? ”.   എന്റെ ഉത്തരം കേട്ടപ്പോള്‍, ആ മുഖത്തെ ചിരി മാഞ്ഞു ദുഖം പടര്‍ന്ന് കയറുന്ന കാഴ്ച മനസ്സില്‍ നോവുണര്‍ത്തുന്നതായിരുന്നു.  യഥാര്‍ഥ മനുഷ്യ സ്നേഹത്തിന് ദേശ-വര്‍ണ-ഭാഷ വ്യത്യാസമില്ല എന്ന ഒരു വലിയ സന്ദേശം ഒരു നിമിഷം കൊണ്ട് മൌനിയായി മാറിയ ആ മനുഷ്യന്റെ മുഖത്ത് ഞാന്‍ ദര്‍ശിച്ചു.... 


14 July 2012

'ഫാദേര്‍സ് ഡേ' എന്ന അമ്മച്ചിത്രം





 
ഞാന്‍ പലപ്പോഴും വളരെ താമസിച്ചാണ് ചലച്ചിത്രങ്ങള്‍ കാണാറ്..  തീര്‍ച്ചയായും കാണണം എന്ന് ആഗ്രഹിക്കുന്ന പല ചിത്രങ്ങളും  കാണാന്‍ പറ്റിയിട്ടുമില്ല എന്നതൊരു സത്യം.   പക്ഷേ അവിചാരിതമായി നമുക്ക് മുന്നില്‍ എത്തിപ്പെടുന്ന ചില ചിത്രങ്ങള്‍ ഉണ്ട്.  ഒരു പക്ഷേ അതിന്റെ പേര് നമ്മള്‍ കേട്ടിട്ടുണ്ടാവില്ല അല്ലെങ്കില്‍ ഒന്നോ രണ്ടോ തവണ ഏതെങ്കിലും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റിന്റെ പോസ്റ്റുകളില്‍ എവിടെയോ വന്നു മാഞ്ഞു പോയ ഓര്‍മ്മ ഉണ്ടാവും....  അത്തരം ചിത്രങ്ങളില്‍ ഒന്ന് മാത്രമായിരുന്നു എനിക്ക്  'ഫാദേര്‍സ് ഡേ' എന്ന ചിത്രവും, ഈ കഴിഞ്ഞ വെള്ളിയാഴ്ചയുടെ അലസതയില്‍ വെറുതെ ടെലിവിഷന്‍ ചാനലുകള്‍ റിമോട്ട് കണ്ട്രോള്‍ എന്ന ഉപകരണം കൊണ്ട് അമ്മാനമാടുമ്പോള്‍ അവിചാരിതമായി എന്റെ മുന്നില്‍ തെളിയുന്നത് വരെ.... രേവതി എന്ന കഴിവുറ്റ അഭിനേത്രിയുടെ മാനസീക സംഘര്‍ഷങ്ങള്‍ തിങ്ങി വിങ്ങി നിഴലിക്കുന്ന മുഖഭാവങ്ങള്‍ എന്നെ ആ ചിത്രത്തില്‍ ഉടക്കി നിര്‍ത്തി.  കണ്ടു തുടങ്ങിയപ്പോള്‍ ഇടയ്ക്കിടെ വന്നിരുന്ന പരസ്യങ്ങള്‍ എനിക്കൊരു അലോസരമായി തോന്നി. 

ചില അധമന്‍മാരുടെ ക്രൂരതയ്ക്ക് ബലിയാടായ ഒരു യുവതിയുടെയും അവളുടെ 
ആത്മ സംഘര്‍ഷങ്ങളുടെയും ഒറ്റപ്പെടലിന്റെയും  കഥ പറയുന്ന സിനിമ രണ്ടാം പകുതിയില്‍ ആ ക്രൂരതയുടെ ഫലമായി പിറന്ന ഒരു അനാഥ ജന്മത്തിന്റെ, അമ്മയെ തേടിയുള്ള അവന്റെ അന്വേഷണങ്ങളുടെ, കണ്ടെത്തലുകളുടെ, പ്രതികാരത്തിന്റെ കഥ കൂടി പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ വരച്ചു കാട്ടുന്നു.   അതിഭാവുകത്വം ഒട്ടുമില്ലാതെ തീര്‍ത്തും സാങ്കേതികതയുടെ ഊരാക്കുരുക്കുകളില്ലാതെ,  പ്രതികാരം എന്ന വാക്കില്‍ നമുക്ക് മുന്നില്‍ തെളിയാറുള്ള  രക്തവര്‍ണ്ണത്തിന്റെ  ലാന്ജന ഏതുമില്ലാത്ത ഒരു കൊച്ചു ചിത്രം. 

നമുക്ക് മുന്നില്‍ വന്നു പോകുന്ന ഓരോ നടീ നടന്‍മാരും അവരുടെ റോളുകള്‍ വളരെ ഭംഗിയാക്കിയിട്ടുണ്ടെങ്കിലും കുറച്ചു നിമിഷങ്ങള്‍ മാത്രം നമുക്ക് മുന്നില്‍ തെളിയുന്ന ജഗതി എന്ന അതുല്യ പ്രതിഭയുടെ മുഖം നമുക്ക് മറക്കാന്‍ ആവില്ല.  ഒരു ക്രിമിനല്‍ വക്കീലിന്റെ വാര്‍ദ്ധക്യവും തന്റെ യൌവ്വന കാലത്ത്  ജോലിയുടെ ഭാഗമെങ്കിലും കൂട്ട് നില്‍ക്കേണ്ടി വന്ന പാതകങ്ങളുടെ അനന്തരഫലങ്ങള്‍ തന്റെ ജീവിതത്തില്‍ വീഴ്ത്തിയ കരിനിഴലിനേയും അതിലൂടെ ഉളവായ കുറ്റബോധത്തിന്റെ  മുള്‍ക്കിരീടം പേറി നെഞ്ചു വിങ്ങികഴിയുന്ന ആ വൃദ്ധന്റെ ചിത്രം മങ്ങാതെ നമുക്ക് മുന്നില്‍ നില്‍ക്കും.  അതാണ്‌ ജഗതി എന്ന അഭിനയ ജീനിയസിന്റെ കഴിവ് ..  മൂന്നോ നാലോ മിനിറ്റ് കൊണ്ട് മാത്രം നമ്മില്‍ നിറയുന്ന അഭിനയ മാന്ത്രീകത. 


മലയാളികള്‍ നെഞ്ചോടു ചേര്‍ത്ത ഒട്ടേറെ ഹിറ്റ്‌ ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച
ശ്രീ. കലവൂര്‍ രവികുമാറിന്റെ സംവിധാനത്തില്‍ ഉള്ള രണ്ടാമത്തെ ചിത്രം ആണ്  'ഫാദേര്‍സ് ഡേ' എന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ 'ഒരിടത്തൊരു പുഴയുണ്ട് ' എന്ന ചിത്രം കാണണം എന്ന ഒരു ചിന്ത കൂടി മനസ്സില്‍ കുടിയേറിയിരിക്കുന്നു.

എന്തെന്നറിയില്ല, മാനുഷിക മൂല്യങ്ങള്‍ അടിവരയിട്ടു പറയുന്ന എല്ലാ ചിത്രങ്ങളും വിജയിച്ചിട്ടില്ല.. ഒരു പക്ഷേ മികച്ച പബ്ലിസിറ്റി ഉണ്ടായിട്ടു കൂടി... ശ്രീ. മോഹന്‍ രാഘവന്‍ സംവിധാനം  ചെയ്ത  'ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് VI - B '   യെ കുറിച്ച് മുന്‍പ് കുറിച്ചത് ഓര്‍ക്കുമല്ലോ ..   ഒരു പക്ഷേ ഇത് പോലെ ടെലിവിഷന്‍ ചാനലുകളില്‍ വന്നു മറയുമ്പോള്‍ മാത്രമാവും അവയെ നാം ശ്രദ്ധിക്കുക.. 




14 January 2012

ഒരു കുഞ്ഞു 'വലിയ' ചിത്രം

 

ഇന്നലെ 'ടി. ഡി. ദാസന്‍ Std VI B" എന്ന സിനിമ ഞാന്‍ മൂന്നാം തവണ കണ്ടു. ഒട്ടും മടുപ്പ് തോന്നാതെ. ഒരു നല്ല സിനിമയ്ക്കു വേണ്ടത് താരപ്രഭയോ വര്‍ണ്ണങ്ങള്‍ വാരി വിതറുന്ന ഫ്രേമുകളോ ദ്വയാര്‍ത്ഥപ്രയോഗം നിറഞ്ഞ വളിച്ചു നാറുന്ന ഹാസ്യമോ ഒന്നുമല്ല എന്നു ഉറപ്പിച്ച് പറയുന്ന വളരെ ലാളിത്യം നിറഞ്ഞ എന്നാല്‍ ജീവിതഗന്ധിയായ ഒരു കൊച്ചു ചിത്രം. 
 കൊച്ചു ചിത്രം എന്നു ഞാന്‍ വിശേഷിപ്പിച്ചത് മേല്‍പറഞ്ഞ കോലാഹലങ്ങള്‍ ഇല്ലാത്ത, കോടികളുടെ പൊലിമ കാട്ടാത്ത ചിത്രം എന്നത് കൊണ്ട് മാത്രമാണു. എന്നാല്‍ ഉള്ളടക്കത്തിന്റെ മൂല്യം കൊണ്ട് ഈ ചിത്രം മറ്റേത് വമ്പന്‍ ചിത്രങ്ങളെക്കാളും ഉയരങ്ങളില്‍ നില്ക്കുന്നു. 
 മോഹന്‍ രാഘവന്‍ എന്ന പ്രതിഭാധനനായ മനുഷ്യന്‍ തന്റെ മനസ്സിന്റെ മൂശയില്‍ നാളുകള്‍ ഏറെ എടുത്തു രൂപം കൊടുത്ത ഒരു നല്ല കലാസൃഷ്ടി. അദ്ദേഹത്തിന്‍റെ ആദ്യത്തേയും അവസാനത്തെയും ആയിപ്പോയി ആ നല്ല സിനിമ. ഒരു പക്ഷേ നമുക്കെന്നും അഭിമാനപൂര്‍വം ഓര്‍ത്തു വയ്ക്കാമായിരുന്ന ഒരു പിടി നല്ല ചിത്രങ്ങള്‍ ബാക്കിയാക്കി നമ്മെ വിട്ടു പിരിഞ്ഞ ആ കലാകാരന് ആദരാഞ്ജലികള്‍ ... 
അദ്ദേഹത്തെപ്പോലെ ഉള്ളവര്‍ ആണ് യഥാര്‍ത്ഥ താരങ്ങള്‍ ...
 

07 January 2012

വസുന്ധര





നേരം വെളുത്തു വരുന്നതേ ഉള്ളൂ... തൊടിയിലെ ചക്കരപ്പ്ലാവിന്‍റെ കോമ്പിലിരുന്നാണെന്നു തോന്നുന്നു വണ്ണാത്തിപ്പുളിന്‍റെ പാട്ട്.. കണ്ണ് തുറക്കാന്‍ തോന്നുന്നില്ല....മകരമാസം അല്ലേ.. നല്ല തണുപ്പുള്ളതുകൊണ്ട് അങ്ങിനെ കിടക്കാന്‍ നല്ല സുഖം.  പൊടുന്നനെ വാതിലിന്റെ ഞരക്കം കേട്ടു.... വസുന്ധരയാവും .. നേരം വെളുക്കണേനു മുന്നേ എഴുന്നേറ്റു മുറ്റമടിച്ചു കുളിയും കഴിഞ്ഞ് എനിക്കുള്ള ചൂട് കട്ടന്‍ കാപ്പിയുമായി വന്നതാവും അവള്‍.. അതിനൊരു മുടക്കവും ഇല്ല...ടൈംപീസ് ഒച്ചവയ്ക്കണേന് മുന്നേ ദിനവും അവള്‍ എഴുന്നേറ്റിരിക്കും... അതെനിക്കൊരു അതിശയം തന്നെ... 

മുറിയിലേക്ക് കയറി വന്നിട്ട് ഇത്തിരി നേരം ആയല്ലോ.. കണ്ണ് തുറന്നു നോക്കാതെ അവളുടെ അതേയ്” എന്നുള്ള സ്വതസിദ്ധമായ ശൈലിയിലുള്ള പതിഞ്ഞ ആ വിളിയ്ക്കായ് ഞാന്‍ കാതു കൂര്‍പ്പിച്ചു കിടന്നു.... കാതിനെ അലോസരപ്പെടുത്തി ടൈംപീസിന്റെ ബീപ് ബീപ് ശബ്ദം മുഴങ്ങുന്നു... കണ്ണ് തുറക്കാതെ കയ്യെത്തി അത് ഓഫ് ചെയ്യാന്‍ ശ്രമം നടത്തി.. അത് അവിടെ ഇല്ല.. കിടയ്ക്കയ്ക്ക് അരികിലെ ചെറിയ മേശപ്പുറത്ത് നിന്നും ആ ടൈംപ്പീസ് മാറ്റിയോ അവള്‍... ആഹ്.. അത് അങ്ങിനെ ഒച്ച വയ്ക്കട്ടേ ... മടി എന്നെ വരിഞ്ഞു കെട്ടി...

ഇടത്തെകയ്യില്‍ ഏറുമ്പു കടിക്കുന്ന പോലൊരു വേദന.... പൊടുന്നനെ ഞാന്‍ കണ്ണ് തുറന്നു.... വെള്ള കര്‍ട്ടന്‍ ഇട്ട് മറച്ച ഒരു കിടക്കയില്‍ ആണു ഞാന്‍... അരികില്‍ നിന്ന് തൂവെള്ള വസ്ത്രം ധരിച്ച ഒരു മാലാഖ പുഞ്ചിരി തൂകി.. “വേദനിച്ചോ”  എന്ന ചോദ്യം ആ പുഞ്ചിരിക്ക് അകമ്പടിയായി എത്തി... “ഇല്ല” എന്ന് പറയാന്‍ ഞാന്‍ വായ തുറന്നു എങ്കിലും ഒച്ച പുറത്തേക്ക് വന്നില്ല... മുഖപ്പട്ട പോലെ പിടിപ്പിച്ച ഓക്സിജന്‍ മാസ്ക് എന്നെ അത് പറയാന്‍ അനുവദിച്ചില്ല..  എന്റെ ദേഹത്ത് പിടിപ്പിച്ച വയറുകളില്‍ നിന്നും ജീവന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞു കിടയ്ക്കയ്ക്ക് അരികില്‍ ഉള്ള യന്ത്രം ബീപ് ബീപ് ശബ്ദം പുറപ്പെടുവിക്കുന്നു..   അതേ.. ഞാന്‍ ആശുപത്രിക്കിടക്കയില്‍ ആണ്.... മുന്നേ അനുഭവപ്പെട്ട മകരമാസ മഞ്ഞിന്റെ തണുപ്പ് ഈ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ കണ്ടീഷണറുടേതു ആണെന്നു ഞാന്‍ തിരിച്ചറിഞ്ഞു....  അപ്പോള്‍ വസുന്ധര....... 

നാല്‍പ്പത്തിരണ്ട് വര്‍ഷത്തിനിപ്പുറവും വസുന്ധര എന്റെ സ്വപ്നങ്ങളില്‍ എത്തുന്നു.. “അതേയ് എന്ന പതിഞ്ഞ വിളിയുമായി.. അവളോടുള്ള അടങ്ങാത്ത പ്രണയത്തിന്റെ തെളിവാണോ പീളകെട്ടിയ നരച്ച ഈ കണ്‍പീലികള്‍ക്കിടയിലൂടെ ഇന്നും ഒഴുകി ഇറങ്ങുന്ന നനവ്.... ഇനി എത്രനാള്‍ ഈ സ്വപ്നങ്ങള്‍.... അറിയില്ല... മയങ്ങണം എനിക്ക്... ഉണരാത്ത നിദ്രയുടെ കാണാക്കയങ്ങളിലേക്ക് ഊളിയിടണം... അവിടെ എന്നെക്കാത്ത് വസുന്ധര നില്‍പ്പുണ്ടാവും... നീണ്ട നാല്‍പ്പത്തിരണ്ട് വര്‍ഷത്തെ അവളുടെ കാത്തിരിപ്പിനറുതിയാവാന്‍.. 


16 August 2011

ട്രയിലറിലെ 'ബനാന ടോക്കുകള്‍ '




ഒരു പുതിയ സിനിമയുടെ 5 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ കണ്ടപ്പോള്‍ പഠിക്കാന്‍ സാധിച്ച ഒരു കുട്ട പഴഞ്ചൊല്ലുകള്‍ :)

1 )  ഒരു കിണര്‍ കുഴിക്കുമ്പോള്‍ ആദ്യം പുറത്തു വരുന്നത് കല്ലുകളും കട്ടകളും ആണ്.. അതിനു ശേഷമേ വെള്ളം കാണൂ..  (ഹോ.. നേരാണെല്ലോ .. :D )  


2)  എല്ലാ മണ്ണിനടിയിലും വെള്ളമുണ്ട്  ( യുറേക്കാ..... :P  )


3)  ചന്ദനത്തടി ചുമക്കുന്ന കഴുതയ്ക്ക് അതിന്റെ കനം മാത്രമേ അറിയൂ ... അതിന്റെ സുഗന്ധം അറിയില്ല  (കൊള്ളാമല്ലോ ... ഞാന്‍ അത്രേം ഓര്‍ത്തില്ല )


4)  ഒരു "ബൌ ബൌ " വിനു അതിന്റെ വാല് കൊണ്ട് നാണം മറയ്ക്കാനാവില്ല    :P 


5)  ഒരു കോഴിയുടെ നിറം കറുപ്പാണെന്ന് കരുതി അതിടുന്ന മുട്ടയുടെ നിറം കറുപ്പാണെന്ന് തെറ്റിദ്ധരിക്കരുത്... ( ഹി ഹി.ഹി.. എന്നെ അങ്ങ് കൊല്ല് :)  )  


6)  മുങ്ങിച്ചാവാന്‍ പോകുന്നവനെ രക്ഷിക്കണമെങ്കില്‍ സ്വയം നീന്തല്‍ അറിയണം .  (ഹമ്പടാ .. )

7) ഒരു കുരുടനെ മറ്റൊരു കുരുടന്‍ വഴി കാണിച്ചാല്‍ രണ്ടു പേരും കൂടി വല്ല ഗട്ടറിലും  വീഴും .. ( ശോ .. സമ്മതിക്കണം )

8 )  രണ്ടു പഴഞ്ചൊല്ലുകള്‍ കൂടി ആ ട്രെയിലറില്‍ ഉണ്ട്.. പക്ഷെ അതിവിടെ എഴുതാന്‍ പറ്റാത്ത വിധം ശ്രേഷ്ടം ആയ കൊണ്ട് ഞാന്‍ പേന / കീ ബോര്‍ഡ് താഴെ വച്ച് ആ സിനിമയുടെ തിരക്കഥാകൃത്തിനെ നമിക്കുന്നു.  :)


അഞ്ചു മിനിറ്റ് ട്രെയിലെര്‍ കണ്ടപ്പോള്‍ തന്നെ ഇത്രയും !!! ഹോ.  ആ സിനിമ മുഴുവനും കണ്ടാല്‍ നമ്മള്‍ വിവരം വച്ച് ഒരു വഴിയാവും തീര്‍ച്ച !!!!  :)

15 August 2011

ജാതകം | horoscope



മനസ്സിന്റെ വരാന്തയില്‍ ഭാവനയെന്ന ചാരുകസേരയില്‍ ഇടയ്ക്കു എപ്പോഴോ അര്‍ദ്ധവിരാമമിട്ട എഴുത്തു തുടരുന്നതിനെപ്പറ്റി ചിന്തിച്ച് ചാഞ്ഞു കിടക്കവേ പതിയെ ഗായത്രി കടന്നു വന്നു.  അവള്‍ മനസ്സില്‍ മുട്ടി വിളിച്ചിട്ട് ചോദിച്ചു "എന്നോടൊന്നു മിണ്ട്വോ ?"  ദയനീയമായ ആ ചോദ്യം എനിക്ക് കേട്ടില്ല എന്ന് നടിക്കാന്‍ കഴിഞ്ഞില്ല.  അവളുടെ സ്വരത്തിനായ് കാതു കൂര്‍പ്പിക്കവേ ഒരു വിതുമ്പലോടെ അവള്‍ അവളുടെ കഥ പറഞ്ഞു. 

-----------------------------------------

ഇടത്തരം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അവള്‍ നഴ്സിംഗ് പഠനത്തിനു ശേഷം വിദേശത്തൊരു മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍  ജോലി കരസ്ഥമാക്കി.  അവിടെ അവളുടെ  സീനിയര്‍ ആയിരുന്നു രാകേഷ്.  സ്വന്തം ജില്ലയില്‍ നിന്നുള്ള രാകേഷ് അവള്‍ക്കൊരു സഹായം തന്നെ ആയിരുന്നു.  ഒരു തുടക്കക്കാരി എന്ന നിലയ്ക്ക് അവള്‍ക്ക്  അയാള്‍ ജോലിയില്‍ നല്ല പിന്തുണ നല്‍കിയിരുന്നു.  പിന്നെ പിന്നെ ആ സൌഹൃദം വളര്‍ന്നു. എങ്കിലും അതൊരു പ്രേമം ആയിരുന്നോ... അവള്‍ക്കറിയില്ല.. എങ്കിലും സഹപ്രവര്‍ത്തകരുടെ അര്‍ത്ഥം വച്ചുള്ള കളിയാക്കലുകള്‍ക്ക്  അവര്‍ മൌനാനുവാദം നല്‍കിയിരുന്നു.  അവള്‍ക്കവനെ ഇഷ്ടമായിരുന്നു .. അവന് അവളെയും... അവധി ദിനങ്ങളില്‍ അവര്‍ പാര്‍ക്കിലും കോഫി ഷോപ്പുകളിലും സിനിമകളിലും ഒക്കെയായി അവര്‍ സമയം ചിലവിട്ടു.  ഒരവസരത്തില്‍ പോലും മര്യാദയുടെ / സ്വാതന്ത്ര്യത്തിന്റെ  അതിര്‍ വരമ്പുകള്‍ ലംഘിക്കുന്ന പ്രവൃത്തി അവനില്‍ നിന്നും ഉണ്ടായില്ല.  അത് അവളില്‍ അവനോടുള്ള സ്നേഹത്തിനു ഔന്നിത്യം നല്‍കി .   അങ്ങിനെ 4 വര്‍ഷങ്ങള്‍ കടന്നു പോയി.  കാലം ആ സൌഹൃദത്തിനു ആക്കം കൂട്ടി.  അവന്‍ അവള്‍ക്കെല്ലാം ആയിരുന്നു. ആ മിഴികള്‍ അവനോടത് പലവട്ടം ചൊല്ലി.  അവന്‍ അതറിഞ്ഞുവോ ?  അവന്റെ പുഞ്ചിരിയില്‍ അവള്‍ അതിനുള്ള ഉത്തരം കണ്ടെത്തിയിരുന്നു .

അങ്ങിനെ ഒരു അവധിക്കാലം വരവായി.  ഒരുമിച്ചു നാട്ടില്‍ പോകാന്‍ അവര്‍ ടിക്കറ്റ് ബുക്ക്‌ ചെയ്യുന്നു.  പോകുന്നതിനു ഒരാഴ്ച മുന്‍പുള്ള ഒരു വെള്ളിയാഴ്ച .  പാര്‍ക്കിലെ പുല്‍മെത്തയില്‍ ചുറ്റിലും ഓടിക്കളിക്കുന്ന അറബിക്കുട്ടികളെ കണ്ടു അലസമായി ഇരിക്കവേ അവന്‍ അവളുടെ കാതില്‍ ചൊല്ലി.. " ഒരു സര്‍പ്രൈസ്‌ ഉണ്ട് ".  അവള്‍ ആകാംഷയോടെ മുഖമുയര്‍ത്തി.  അത് കണ്ടു അവന്റെ ചുണ്ടില്‍ ഒരു കുസൃതിച്ചിരി വിടര്‍ന്നു.  " ഇന്ന് എന്റെ അച്ഛനും അമ്മാവനും കൂടി ഗായത്രിയുടെ വീട്ടില്‍ പോയിരുന്നു.  ജാതകം വാങ്ങുവാന്‍ ".   അവളുടെ മുഖം തുടുത്തു... കണ്ണുകള്‍ വിടര്‍ന്നു... ഏറെ നാളായി കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ ...  അവള്‍ തയാറെടുക്കാന്‍ തുടങ്ങി, അവന്റെതാവാന്‍ ...


"പിള്ളേരുടെ ജാതകം നല്ല പൊരുത്തം.." രാകേഷിന്റെ അമ്മ ഗായത്രിയുടെ അമ്മയോട്  ഫോണിലൂടെയുള്ള കുശലാന്വേഷണങ്ങള്‍ക്കിടയില്‍ പറഞ്ഞു.  "മോളും മോനും ഇങ്ങെത്താന്‍ കാത്തിരിക്കയാ" ഗായത്രിയുടെ അമ്മ തന്റെ സന്തോഷം മറച്ചു വച്ചില്ല.  "വരുന്ന മലയാളം ഒന്നിന് നടത്താം എന്നാ രാകേഷിന്റെ അച്ഛന്‍ പറയുന്നത്. അവന്റെ അമ്മാവന്മാര്‍ രണ്ടാള്‍ കുവൈറ്റില്‍ ഉണ്ട്.. അവര്‍ കൂടി എത്തിയിട്ട് കൂടിയാലോചിച്ച് തീയതി ഉറപ്പിക്കാം എന്ന് കരുതുന്നു."  രാകേഷിന്റെ അമ്മ പറഞ്ഞു.  "ഒന്നെന്നു പറഞ്ഞാല്‍ ഇനി രണ്ടാഴ്ച്ചയല്ലേ ഉള്ളു.."  ഗായത്രിയുടെ അമ്മയ്ക്ക് പരവേശം ആയി..  "മോള്‍ടെ അച്ഛന്‍ ഉണ്ടായിരുന്നേല്‍ ഒന്നും അറിയേണ്ടായിരുന്നു.. എല്ലാത്തിനും ഞാന്‍ തന്നെ ഒടെണ്ടേ.." ഗായത്രിയുടെ അമ്മ സങ്കടം പറഞ്ഞു.  "ഓ.. അതൊക്കെ അങ്ങ് നടക്കുമെന്നെ"  രാകേഷിന്റെ അമ്മ ആശ്വസിപ്പിച്ചു. 


ഗായത്രിയുടെ അമ്മ തന്റെ ആങ്ങളയുടെ മകന്‍ വഴി മണ്ഡപം ബുക്ക്‌ ചെയ്യിച്ചു, സദ്യ വട്ടങ്ങളുടെ ചുമതല അകന്ന  ബന്ധത്തിലുള്ള ലക്ഷ്മണന്‍ നായരെ ഏല്‍പ്പിച്ചു.. "ഇനി ക്ഷണിക്കല്‍ ഒക്കെ ഗായത്രി വന്നിട്ടാവാം "  അമ്മ കരുതി.


രാകേഷും ഗായത്രിയും നാട്ടില്‍ എത്തി.   എത്തിയ പാടെ അവള്‍ രാകേഷിന്റെ വീട്ടിലേക്കു വിളിച്ചു .  അവന്‍ അങ്ങ് ചെന്ന് ചേര്‍ന്നോ എന്നറിയാന്‍ .  ഫോണ്‍ എടുത്തത്‌ അച്ഛന്‍ "അച്ഛാ ഞാന്‍ ഗായത്രിയാണ്.  രാകേഷ് എത്തിച്ചേര്‍ന്നോ എന്നറിയാന്‍ വിളിച്ചതാ.."  അവള്‍ നാണത്തോടെ പറഞ്ഞു.  ഉറക്കെ ചിരിച്ചു കൊണ്ട് അച്ഛന്‍ പറഞ്ഞു " ഇല്ല മോളെ .. അവന്‍ വരാന്‍ അല്പം വൈകും ..  അവന്റെ അമ്മാവന്മാര്‍ എത്തിയിട്ടുണ്ട്.. അവരെ കൂടി കൂട്ടിയേ അവന്‍ എത്തൂ.  ആഹ..ആഹ... ഇപ്പൊ തന്നെ കരുതല്‍ തുടങ്ങി അല്ലെ.. ഹൂം ഒന്നാം തീയതി കഴിയട്ടെ... ഫോണ്‍ വിളിച്ചു കഷ്ട്ടപ്പെടെണ്ടല്ലോ... നേരിട്ട് തന്നെ ചോദിക്കാമല്ലോ.." ... അവള്‍ നാണിച്ചു ചിരിച്ചു... അമ്മ അത് ശ്രദ്ധിച്ചു .  ആ ചുണ്ടിലും ഒരു ചിരി വിടര്‍ന്നു. 


അന്ന് തന്നെ അവള്‍ തന്റെ അകന്നതും അടുത്തതും ആയ അടുത്ത ബന്ധുക്കളെ ഫോണില്‍ വിളിച്ചു കല്യാണത്തെക്കുറിച്ച് സൂചിപ്പിച്ചു.. ഒടുവില്‍ പറഞ്ഞാല്‍ അവര്‍ക്ക് അസൌകര്യം ആയെങ്കിലോ..  അച്ഛന്റെ അഭാവം അവള്‍ക്കനുഭവപ്പെട്ടു.. ആ സ്നേഹം ഒരു വിങ്ങലായ് ഇടനെഞ്ചില്‍ പടര്‍ന്നിറങ്ങി.. അവളുടെ കണ്‍കോണുകളില്‍ പൊടിഞ്ഞ നീര്‍ അമ്മ കാണാതെ അവള്‍ തുടച്ചു.  അത് കണ്ടാല്‍ അത് മതി അമ്മയ്ക്ക് ഇന്നത്തേക്ക്... പിന്നെ അച്ഛനെ ഓര്‍ത്തു കരഞ്ഞുകൊണ്ടിരിക്കും .  അച്ഛന്‍ മണ്മറഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അമ്മ ആ സ്നേഹം ആ ബഹുമാനം കെടാതെ സൂക്ഷിക്കുന്നു.. അവള്‍ക്കതു വലിയ ആശ്ച്ചര്യമായിരുന്നു.  ഇപ്പോഴും അവര്‍ പ്രണയിക്കുന്നു എന്നവള്‍ക്കറിയാം.  ഈ പ്രപഞ്ചത്തിനും  അതീതമായ പ്രണയം. 


വൈകുന്നേരം രാകേഷ് വിളിച്ചു.  അവന്‍ എത്തി എന്ന് അറിയിക്കാന്‍ .  പിന്നെ കുറെ മണിക്കൂര്‍ നീണ്ട സല്ലാപം.  "നീ വിളിച്ചിട്ട് അവന്റെ കൂടെ അങ്ങ് പോവും.. ഫോണ്‍ ബില്‍ കെട്ടേണ്ടത് ഞാനാ..."  അടുക്കളയില്‍ പച്ചക്കറി അരിഞ്ഞുകൊണ്ടിരുന്ന  അമ്മ കളിയാക്കി. 


രണ്ടു ദിവസം കഴിയുന്നു.  കല്യാണ തീയതിയെ കുറിച്ച് ഒന്നും പറഞ്ഞു കേട്ടില്ല.  ദിവസം കടന്നു പോകുന്നു.. അമ്മയ്ക്ക് വേവലാതിയായി.  രാകേഷിന്റെ വീട്ടിലേക്കൊന്നു വിളിച്ചാലോ.  വിളിച്ചു രാകേഷിന്റെ അമ്മ ഫോണ്‍ എടുത്തു. 


"ആഹാ.. ഭാനുമതിയോ, ഞാന്‍ ദേ രാകേഷിന്റെ അച്ഛന് കൊടുക്കാം ".   സാധാരണ കുശലം ചോദിക്കുന്ന കമലത്തിനു ഇന്ന് എന്ത് പറ്റി ഗായത്രിയുടെ അമ്മ ആശ്ചര്യപ്പെട്ടു. 

"ഇവിടെ കുറച്ചു വിരുന്നുകാര്‍ ഉണ്ട് .  കല്യാണ തീയതി സംബധിച്ച് ഞാന്‍ ഇന്ന് വൈകിട്ട് അങ്ങോട്ട്‌ വിളിക്കാം " എന്ന് പറഞ്ഞു രാകേഷിന്റെ അച്ഛന്‍ ഫോണ്‍ കട്ട് ചെയ്തു.   നെഞ്ചില്‍ ഒരു കരിങ്കല്ലെടുത്ത്‌ വച്ച പോലെ ... അടുക്കളയില്‍ പോയി ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിച്ചപ്പോള്‍ തന്റെ കൈ വിറച്ചുവോ..

ഗായത്രി തന്‍റെ സുഹൃത്തുക്കളെ വിളിക്കുന്ന തിരക്കില്‍ ആയിരുന്നു.  വൈകുന്നേരം ആയപ്പോള്‍ ഗായത്രിയുടെ അമ്മ ഫോണില്‍ നോക്കി ഇരിക്കാന്‍ തുടങ്ങി.. അക്ഷമ അവരില്‍ സമ്മര്‍ദം ഉയര്‍ത്തി. 


അടുക്കളയില്‍ നിന്നു ഗായത്രിക്ക് വേണ്ടി ചപ്പാത്തി ചുടുമ്പോള്‍ ഫോണ്‍ ബെല്‍ മുഴങ്ങി.  സ്റ്റവ്‌ ഓഫ്‌ ചെയ്തു അവര്‍ കൈ പോലും തുടയ്ക്കാതെ ഫോണിനരികിലേക്ക്  ഓടി.  കിതച്ചു കൊണ്ട് ഫോണ്‍ ചെവിയോടു ചേര്‍ത്തപ്പോള്‍ അങ്ങേ തലയ്ക്കല്‍ നിന്നൊരു പരുക്കന്‍ ശബ്ദം.  "ഞാന്‍ പീതാംബരക്കുറുപ്പ് .  രാകേഷിന്റെ അമ്മാവനാ . "  കുശലാന്വേഷണത്തിനായ്  വായ്‌ തുറക്കുന്നതിനു മുന്നേ  ചെവില്‍ ആര്‍ത്തലച്ചു വീണ ആ വാക്കുകള്‍ അവരെ സ്ഥബ്ദയാക്കി .  


"ഈ കല്യാണം നടന്നുകൂടാ.  പേര് കേട്ട ഒരു ജ്യോത്സ്യനെ രാകേഷിന്റെ ജാതകം കാണിച്ചപ്പോള്‍ അദ്ദേഹം നിര്‍ദേശിച്ചു ആദ്യം വരുന്ന കല്യാണ ആലോചന നടത്തിക്കൂടാ. ചെറുക്കന് ദോഷം ആണത്രെ.  ഭാനുമതിയമ്മ ക്ഷമിക്കണം.  മോളോട് കൂടി ഇതൊന്നു പറഞ്ഞേക്കണം ".  അയാള്‍ ഫോണ്‍ കട്ട് ചെയ്തത് ഭാനുമതിയമ്മ അറിഞ്ഞില്ല.  അവരുടെ ഉള്ളില്‍ ആയിരം അഗ്നിപര്‍വ്വതങ്ങള്‍ ഒന്നായി പൊട്ടിചിതറുകയായിരുന്നു. 

ഗായത്രിക്ക് ഇത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.. താന്‍ ഒന്നൊന്നായി പെറുക്കിക്കൂട്ടിയ സ്വപ്നത്തിന്‍ കുന്നിമണി നിറച്ച ചിമിഴ്  താഴെ വീണുടഞ്ഞുവോ.. അവള്‍ ഒരു ഭ്രാന്തിയെപ്പോലെ രാകേഷിന്റെ മൊബൈല്‍ നമ്പര്‍ ഡയല്‍ ചെയ്തു.  "നിങ്ങള്‍ വിളിച്ച സബ്സ്ക്രൈബര്‍ സ്വിച്ച് ഓഫ്‌ ചെയ്തിരിക്കുകയാണ് ദയവായി അല്‍പ്പ നേരം കഴിഞ്ഞു വിളിക്കുക " ഈ സന്ദേശം തുടരെത്തുടരെ അവളുടെ കാതില്‍ മുഴങ്ങി.


നേരം പുലരുംവരെ അമ്മ അവളുടെ വാതില്‍ക്കല്‍ കാവലിരിക്കുകയായിരുന്നു.  തന്റെ കുഞ്ഞ് .. ഇവള്‍ എങ്ങിനെ ഇത് സഹിക്കുന്നു..   പുലര്‍ച്ചെ കണ്ണീരില്‍ കുതിര്‍ന്ന തലയിണ ഭിതിയിലേക്ക് വലിച്ചെറിഞ്ഞു അവള്‍ തിടുക്കത്തില്‍ ഒരുങ്ങി അവള്‍ അടുത്തുള്ള പബ്ലിക്‌ ബൂത്തിലേക്ക് നടന്നു. രാകേഷിന്റെ  മൊബൈല്‍ നമ്പര്‍ ഡയല്‍ ചെയ്തു.  അഞ്ചാറു റിങ്ങിന് ശേഷം അപ്പുറത്ത് ഉറക്കച്ചടവുള്ള ശബ്ദം കേട്ടു.. രാകേഷ് സമാധാനമായി ഉറങ്ങുകയായിരുന്നു  ഇത് വരെ.  ഗായത്രിയുടെ ശബ്ദം തിരിച്ചറിഞ്ഞ മാത്രയില്‍ ഉറക്കച്ചടവ് ആ ശബ്ദത്തില്‍ നിന്നും മാഞ്ഞു പോയി.  അവന്‍ പറഞ്ഞ ഹലോ യില്‍ പോലും ഒരു വിറ പടര്‍ന്നിരുന്നു.


"രാകേഷ്... നീ കൂടി അറിഞ്ഞിട്ടാണോ ഈ തീരുമാനം..." വിങ്ങിപ്പോട്ടാതിരിക്കാന്‍  ശ്രമിച്ചു കൊണ്ട് അവള്‍ ചോദിച്ചു.  


"അത് പിന്നെ ... വീട്ടില്‍ എല്ലാവരും അങ്ങിനെ പറയുമ്പോ..." അവന്റെ വാക്കുകള്‍ മുറിഞ്ഞു. 

"എന്തിനു നീ എനിക്ക് ആശ തന്നു..... എന്ത് കൊണ്ട് നിന്റെ സ്നേഹം വീട്ടുകാരെ ബോധ്യപ്പെടുത്താന്‍ നിനക്ക് കഴിഞ്ഞില്ല.? എല്ലാം നിനക്കറിയാമായിരുന്നു എങ്കില്‍  എന്തിന് എന്റെ കുടുംബത്തെ ഈ ദുഖത്തിലേക്ക് വലിച്ചിഴച്ചു ?  . നീ ഒരു ആണാണോ ? ." 

അവളുടെ ഒരായിരം ചോദ്യങ്ങള്‍ക്കുള്ള വിശദീകരണം തിരഞ്ഞു കൊണ്ടിരുന്ന രാകേഷിന്റെ ചെവിയിലേക്ക്  "ഗുഡ് ബൈ " എന്നൊരു അലര്‍ച്ചയും റിസീവര്‍ ക്രാഡിലിലെക്ക് എരിയുന്ന മുഴക്കവും വന്നു പതിച്ചു. 

തിരികെ വീട്ടില്‍ എത്തിയ ഗായത്രിയുടെ കയ്യില്‍ അന്ന് വൈകുന്നേരത്തെ ഗള്‍ഫ്‌ എയര്‍ ടിക്കറ്റ്‌ ഉണ്ടായിരുന്നു.  കനലെരിയുന്ന കണ്ണുകളുമായി കയ്യില്‍ കിട്ടിയതെല്ലാം വാരി ബാഗില്‍ ആക്കി അമ്മയുടെ കവിളില്‍ ഒരു മുത്തം നല്‍കി ഒരു ഭ്രാന്തിയെപ്പോലെ അവള്‍ ടാക്സിയിലേക്ക്‌ കയറുമ്പോള്‍ പിന്നില്‍ ഒന്ന് മിണ്ടാന്‍ പോലും ആവാതെ തളര്‍ന്നു നിന്ന ഒരു അമ്മയുടെ കണ്ണുകള്‍ കര കവിഞ്ഞൊഴുകുകയായിരുന്നു.