Web Toolbar by Wibiya

Pages

16 August 2011

ട്രയിലറിലെ 'ബനാന ടോക്കുകള്‍ '




ഒരു പുതിയ സിനിമയുടെ 5 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ കണ്ടപ്പോള്‍ പഠിക്കാന്‍ സാധിച്ച ഒരു കുട്ട പഴഞ്ചൊല്ലുകള്‍ :)

1 )  ഒരു കിണര്‍ കുഴിക്കുമ്പോള്‍ ആദ്യം പുറത്തു വരുന്നത് കല്ലുകളും കട്ടകളും ആണ്.. അതിനു ശേഷമേ വെള്ളം കാണൂ..  (ഹോ.. നേരാണെല്ലോ .. :D )  


2)  എല്ലാ മണ്ണിനടിയിലും വെള്ളമുണ്ട്  ( യുറേക്കാ..... :P  )


3)  ചന്ദനത്തടി ചുമക്കുന്ന കഴുതയ്ക്ക് അതിന്റെ കനം മാത്രമേ അറിയൂ ... അതിന്റെ സുഗന്ധം അറിയില്ല  (കൊള്ളാമല്ലോ ... ഞാന്‍ അത്രേം ഓര്‍ത്തില്ല )


4)  ഒരു "ബൌ ബൌ " വിനു അതിന്റെ വാല് കൊണ്ട് നാണം മറയ്ക്കാനാവില്ല    :P 


5)  ഒരു കോഴിയുടെ നിറം കറുപ്പാണെന്ന് കരുതി അതിടുന്ന മുട്ടയുടെ നിറം കറുപ്പാണെന്ന് തെറ്റിദ്ധരിക്കരുത്... ( ഹി ഹി.ഹി.. എന്നെ അങ്ങ് കൊല്ല് :)  )  


6)  മുങ്ങിച്ചാവാന്‍ പോകുന്നവനെ രക്ഷിക്കണമെങ്കില്‍ സ്വയം നീന്തല്‍ അറിയണം .  (ഹമ്പടാ .. )

7) ഒരു കുരുടനെ മറ്റൊരു കുരുടന്‍ വഴി കാണിച്ചാല്‍ രണ്ടു പേരും കൂടി വല്ല ഗട്ടറിലും  വീഴും .. ( ശോ .. സമ്മതിക്കണം )

8 )  രണ്ടു പഴഞ്ചൊല്ലുകള്‍ കൂടി ആ ട്രെയിലറില്‍ ഉണ്ട്.. പക്ഷെ അതിവിടെ എഴുതാന്‍ പറ്റാത്ത വിധം ശ്രേഷ്ടം ആയ കൊണ്ട് ഞാന്‍ പേന / കീ ബോര്‍ഡ് താഴെ വച്ച് ആ സിനിമയുടെ തിരക്കഥാകൃത്തിനെ നമിക്കുന്നു.  :)


അഞ്ചു മിനിറ്റ് ട്രെയിലെര്‍ കണ്ടപ്പോള്‍ തന്നെ ഇത്രയും !!! ഹോ.  ആ സിനിമ മുഴുവനും കണ്ടാല്‍ നമ്മള്‍ വിവരം വച്ച് ഒരു വഴിയാവും തീര്‍ച്ച !!!!  :)

15 August 2011

ജാതകം | horoscope



മനസ്സിന്റെ വരാന്തയില്‍ ഭാവനയെന്ന ചാരുകസേരയില്‍ ഇടയ്ക്കു എപ്പോഴോ അര്‍ദ്ധവിരാമമിട്ട എഴുത്തു തുടരുന്നതിനെപ്പറ്റി ചിന്തിച്ച് ചാഞ്ഞു കിടക്കവേ പതിയെ ഗായത്രി കടന്നു വന്നു.  അവള്‍ മനസ്സില്‍ മുട്ടി വിളിച്ചിട്ട് ചോദിച്ചു "എന്നോടൊന്നു മിണ്ട്വോ ?"  ദയനീയമായ ആ ചോദ്യം എനിക്ക് കേട്ടില്ല എന്ന് നടിക്കാന്‍ കഴിഞ്ഞില്ല.  അവളുടെ സ്വരത്തിനായ് കാതു കൂര്‍പ്പിക്കവേ ഒരു വിതുമ്പലോടെ അവള്‍ അവളുടെ കഥ പറഞ്ഞു. 

-----------------------------------------

ഇടത്തരം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അവള്‍ നഴ്സിംഗ് പഠനത്തിനു ശേഷം വിദേശത്തൊരു മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍  ജോലി കരസ്ഥമാക്കി.  അവിടെ അവളുടെ  സീനിയര്‍ ആയിരുന്നു രാകേഷ്.  സ്വന്തം ജില്ലയില്‍ നിന്നുള്ള രാകേഷ് അവള്‍ക്കൊരു സഹായം തന്നെ ആയിരുന്നു.  ഒരു തുടക്കക്കാരി എന്ന നിലയ്ക്ക് അവള്‍ക്ക്  അയാള്‍ ജോലിയില്‍ നല്ല പിന്തുണ നല്‍കിയിരുന്നു.  പിന്നെ പിന്നെ ആ സൌഹൃദം വളര്‍ന്നു. എങ്കിലും അതൊരു പ്രേമം ആയിരുന്നോ... അവള്‍ക്കറിയില്ല.. എങ്കിലും സഹപ്രവര്‍ത്തകരുടെ അര്‍ത്ഥം വച്ചുള്ള കളിയാക്കലുകള്‍ക്ക്  അവര്‍ മൌനാനുവാദം നല്‍കിയിരുന്നു.  അവള്‍ക്കവനെ ഇഷ്ടമായിരുന്നു .. അവന് അവളെയും... അവധി ദിനങ്ങളില്‍ അവര്‍ പാര്‍ക്കിലും കോഫി ഷോപ്പുകളിലും സിനിമകളിലും ഒക്കെയായി അവര്‍ സമയം ചിലവിട്ടു.  ഒരവസരത്തില്‍ പോലും മര്യാദയുടെ / സ്വാതന്ത്ര്യത്തിന്റെ  അതിര്‍ വരമ്പുകള്‍ ലംഘിക്കുന്ന പ്രവൃത്തി അവനില്‍ നിന്നും ഉണ്ടായില്ല.  അത് അവളില്‍ അവനോടുള്ള സ്നേഹത്തിനു ഔന്നിത്യം നല്‍കി .   അങ്ങിനെ 4 വര്‍ഷങ്ങള്‍ കടന്നു പോയി.  കാലം ആ സൌഹൃദത്തിനു ആക്കം കൂട്ടി.  അവന്‍ അവള്‍ക്കെല്ലാം ആയിരുന്നു. ആ മിഴികള്‍ അവനോടത് പലവട്ടം ചൊല്ലി.  അവന്‍ അതറിഞ്ഞുവോ ?  അവന്റെ പുഞ്ചിരിയില്‍ അവള്‍ അതിനുള്ള ഉത്തരം കണ്ടെത്തിയിരുന്നു .

അങ്ങിനെ ഒരു അവധിക്കാലം വരവായി.  ഒരുമിച്ചു നാട്ടില്‍ പോകാന്‍ അവര്‍ ടിക്കറ്റ് ബുക്ക്‌ ചെയ്യുന്നു.  പോകുന്നതിനു ഒരാഴ്ച മുന്‍പുള്ള ഒരു വെള്ളിയാഴ്ച .  പാര്‍ക്കിലെ പുല്‍മെത്തയില്‍ ചുറ്റിലും ഓടിക്കളിക്കുന്ന അറബിക്കുട്ടികളെ കണ്ടു അലസമായി ഇരിക്കവേ അവന്‍ അവളുടെ കാതില്‍ ചൊല്ലി.. " ഒരു സര്‍പ്രൈസ്‌ ഉണ്ട് ".  അവള്‍ ആകാംഷയോടെ മുഖമുയര്‍ത്തി.  അത് കണ്ടു അവന്റെ ചുണ്ടില്‍ ഒരു കുസൃതിച്ചിരി വിടര്‍ന്നു.  " ഇന്ന് എന്റെ അച്ഛനും അമ്മാവനും കൂടി ഗായത്രിയുടെ വീട്ടില്‍ പോയിരുന്നു.  ജാതകം വാങ്ങുവാന്‍ ".   അവളുടെ മുഖം തുടുത്തു... കണ്ണുകള്‍ വിടര്‍ന്നു... ഏറെ നാളായി കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ ...  അവള്‍ തയാറെടുക്കാന്‍ തുടങ്ങി, അവന്റെതാവാന്‍ ...


"പിള്ളേരുടെ ജാതകം നല്ല പൊരുത്തം.." രാകേഷിന്റെ അമ്മ ഗായത്രിയുടെ അമ്മയോട്  ഫോണിലൂടെയുള്ള കുശലാന്വേഷണങ്ങള്‍ക്കിടയില്‍ പറഞ്ഞു.  "മോളും മോനും ഇങ്ങെത്താന്‍ കാത്തിരിക്കയാ" ഗായത്രിയുടെ അമ്മ തന്റെ സന്തോഷം മറച്ചു വച്ചില്ല.  "വരുന്ന മലയാളം ഒന്നിന് നടത്താം എന്നാ രാകേഷിന്റെ അച്ഛന്‍ പറയുന്നത്. അവന്റെ അമ്മാവന്മാര്‍ രണ്ടാള്‍ കുവൈറ്റില്‍ ഉണ്ട്.. അവര്‍ കൂടി എത്തിയിട്ട് കൂടിയാലോചിച്ച് തീയതി ഉറപ്പിക്കാം എന്ന് കരുതുന്നു."  രാകേഷിന്റെ അമ്മ പറഞ്ഞു.  "ഒന്നെന്നു പറഞ്ഞാല്‍ ഇനി രണ്ടാഴ്ച്ചയല്ലേ ഉള്ളു.."  ഗായത്രിയുടെ അമ്മയ്ക്ക് പരവേശം ആയി..  "മോള്‍ടെ അച്ഛന്‍ ഉണ്ടായിരുന്നേല്‍ ഒന്നും അറിയേണ്ടായിരുന്നു.. എല്ലാത്തിനും ഞാന്‍ തന്നെ ഒടെണ്ടേ.." ഗായത്രിയുടെ അമ്മ സങ്കടം പറഞ്ഞു.  "ഓ.. അതൊക്കെ അങ്ങ് നടക്കുമെന്നെ"  രാകേഷിന്റെ അമ്മ ആശ്വസിപ്പിച്ചു. 


ഗായത്രിയുടെ അമ്മ തന്റെ ആങ്ങളയുടെ മകന്‍ വഴി മണ്ഡപം ബുക്ക്‌ ചെയ്യിച്ചു, സദ്യ വട്ടങ്ങളുടെ ചുമതല അകന്ന  ബന്ധത്തിലുള്ള ലക്ഷ്മണന്‍ നായരെ ഏല്‍പ്പിച്ചു.. "ഇനി ക്ഷണിക്കല്‍ ഒക്കെ ഗായത്രി വന്നിട്ടാവാം "  അമ്മ കരുതി.


രാകേഷും ഗായത്രിയും നാട്ടില്‍ എത്തി.   എത്തിയ പാടെ അവള്‍ രാകേഷിന്റെ വീട്ടിലേക്കു വിളിച്ചു .  അവന്‍ അങ്ങ് ചെന്ന് ചേര്‍ന്നോ എന്നറിയാന്‍ .  ഫോണ്‍ എടുത്തത്‌ അച്ഛന്‍ "അച്ഛാ ഞാന്‍ ഗായത്രിയാണ്.  രാകേഷ് എത്തിച്ചേര്‍ന്നോ എന്നറിയാന്‍ വിളിച്ചതാ.."  അവള്‍ നാണത്തോടെ പറഞ്ഞു.  ഉറക്കെ ചിരിച്ചു കൊണ്ട് അച്ഛന്‍ പറഞ്ഞു " ഇല്ല മോളെ .. അവന്‍ വരാന്‍ അല്പം വൈകും ..  അവന്റെ അമ്മാവന്മാര്‍ എത്തിയിട്ടുണ്ട്.. അവരെ കൂടി കൂട്ടിയേ അവന്‍ എത്തൂ.  ആഹ..ആഹ... ഇപ്പൊ തന്നെ കരുതല്‍ തുടങ്ങി അല്ലെ.. ഹൂം ഒന്നാം തീയതി കഴിയട്ടെ... ഫോണ്‍ വിളിച്ചു കഷ്ട്ടപ്പെടെണ്ടല്ലോ... നേരിട്ട് തന്നെ ചോദിക്കാമല്ലോ.." ... അവള്‍ നാണിച്ചു ചിരിച്ചു... അമ്മ അത് ശ്രദ്ധിച്ചു .  ആ ചുണ്ടിലും ഒരു ചിരി വിടര്‍ന്നു. 


അന്ന് തന്നെ അവള്‍ തന്റെ അകന്നതും അടുത്തതും ആയ അടുത്ത ബന്ധുക്കളെ ഫോണില്‍ വിളിച്ചു കല്യാണത്തെക്കുറിച്ച് സൂചിപ്പിച്ചു.. ഒടുവില്‍ പറഞ്ഞാല്‍ അവര്‍ക്ക് അസൌകര്യം ആയെങ്കിലോ..  അച്ഛന്റെ അഭാവം അവള്‍ക്കനുഭവപ്പെട്ടു.. ആ സ്നേഹം ഒരു വിങ്ങലായ് ഇടനെഞ്ചില്‍ പടര്‍ന്നിറങ്ങി.. അവളുടെ കണ്‍കോണുകളില്‍ പൊടിഞ്ഞ നീര്‍ അമ്മ കാണാതെ അവള്‍ തുടച്ചു.  അത് കണ്ടാല്‍ അത് മതി അമ്മയ്ക്ക് ഇന്നത്തേക്ക്... പിന്നെ അച്ഛനെ ഓര്‍ത്തു കരഞ്ഞുകൊണ്ടിരിക്കും .  അച്ഛന്‍ മണ്മറഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അമ്മ ആ സ്നേഹം ആ ബഹുമാനം കെടാതെ സൂക്ഷിക്കുന്നു.. അവള്‍ക്കതു വലിയ ആശ്ച്ചര്യമായിരുന്നു.  ഇപ്പോഴും അവര്‍ പ്രണയിക്കുന്നു എന്നവള്‍ക്കറിയാം.  ഈ പ്രപഞ്ചത്തിനും  അതീതമായ പ്രണയം. 


വൈകുന്നേരം രാകേഷ് വിളിച്ചു.  അവന്‍ എത്തി എന്ന് അറിയിക്കാന്‍ .  പിന്നെ കുറെ മണിക്കൂര്‍ നീണ്ട സല്ലാപം.  "നീ വിളിച്ചിട്ട് അവന്റെ കൂടെ അങ്ങ് പോവും.. ഫോണ്‍ ബില്‍ കെട്ടേണ്ടത് ഞാനാ..."  അടുക്കളയില്‍ പച്ചക്കറി അരിഞ്ഞുകൊണ്ടിരുന്ന  അമ്മ കളിയാക്കി. 


രണ്ടു ദിവസം കഴിയുന്നു.  കല്യാണ തീയതിയെ കുറിച്ച് ഒന്നും പറഞ്ഞു കേട്ടില്ല.  ദിവസം കടന്നു പോകുന്നു.. അമ്മയ്ക്ക് വേവലാതിയായി.  രാകേഷിന്റെ വീട്ടിലേക്കൊന്നു വിളിച്ചാലോ.  വിളിച്ചു രാകേഷിന്റെ അമ്മ ഫോണ്‍ എടുത്തു. 


"ആഹാ.. ഭാനുമതിയോ, ഞാന്‍ ദേ രാകേഷിന്റെ അച്ഛന് കൊടുക്കാം ".   സാധാരണ കുശലം ചോദിക്കുന്ന കമലത്തിനു ഇന്ന് എന്ത് പറ്റി ഗായത്രിയുടെ അമ്മ ആശ്ചര്യപ്പെട്ടു. 

"ഇവിടെ കുറച്ചു വിരുന്നുകാര്‍ ഉണ്ട് .  കല്യാണ തീയതി സംബധിച്ച് ഞാന്‍ ഇന്ന് വൈകിട്ട് അങ്ങോട്ട്‌ വിളിക്കാം " എന്ന് പറഞ്ഞു രാകേഷിന്റെ അച്ഛന്‍ ഫോണ്‍ കട്ട് ചെയ്തു.   നെഞ്ചില്‍ ഒരു കരിങ്കല്ലെടുത്ത്‌ വച്ച പോലെ ... അടുക്കളയില്‍ പോയി ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിച്ചപ്പോള്‍ തന്റെ കൈ വിറച്ചുവോ..

ഗായത്രി തന്‍റെ സുഹൃത്തുക്കളെ വിളിക്കുന്ന തിരക്കില്‍ ആയിരുന്നു.  വൈകുന്നേരം ആയപ്പോള്‍ ഗായത്രിയുടെ അമ്മ ഫോണില്‍ നോക്കി ഇരിക്കാന്‍ തുടങ്ങി.. അക്ഷമ അവരില്‍ സമ്മര്‍ദം ഉയര്‍ത്തി. 


അടുക്കളയില്‍ നിന്നു ഗായത്രിക്ക് വേണ്ടി ചപ്പാത്തി ചുടുമ്പോള്‍ ഫോണ്‍ ബെല്‍ മുഴങ്ങി.  സ്റ്റവ്‌ ഓഫ്‌ ചെയ്തു അവര്‍ കൈ പോലും തുടയ്ക്കാതെ ഫോണിനരികിലേക്ക്  ഓടി.  കിതച്ചു കൊണ്ട് ഫോണ്‍ ചെവിയോടു ചേര്‍ത്തപ്പോള്‍ അങ്ങേ തലയ്ക്കല്‍ നിന്നൊരു പരുക്കന്‍ ശബ്ദം.  "ഞാന്‍ പീതാംബരക്കുറുപ്പ് .  രാകേഷിന്റെ അമ്മാവനാ . "  കുശലാന്വേഷണത്തിനായ്  വായ്‌ തുറക്കുന്നതിനു മുന്നേ  ചെവില്‍ ആര്‍ത്തലച്ചു വീണ ആ വാക്കുകള്‍ അവരെ സ്ഥബ്ദയാക്കി .  


"ഈ കല്യാണം നടന്നുകൂടാ.  പേര് കേട്ട ഒരു ജ്യോത്സ്യനെ രാകേഷിന്റെ ജാതകം കാണിച്ചപ്പോള്‍ അദ്ദേഹം നിര്‍ദേശിച്ചു ആദ്യം വരുന്ന കല്യാണ ആലോചന നടത്തിക്കൂടാ. ചെറുക്കന് ദോഷം ആണത്രെ.  ഭാനുമതിയമ്മ ക്ഷമിക്കണം.  മോളോട് കൂടി ഇതൊന്നു പറഞ്ഞേക്കണം ".  അയാള്‍ ഫോണ്‍ കട്ട് ചെയ്തത് ഭാനുമതിയമ്മ അറിഞ്ഞില്ല.  അവരുടെ ഉള്ളില്‍ ആയിരം അഗ്നിപര്‍വ്വതങ്ങള്‍ ഒന്നായി പൊട്ടിചിതറുകയായിരുന്നു. 

ഗായത്രിക്ക് ഇത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.. താന്‍ ഒന്നൊന്നായി പെറുക്കിക്കൂട്ടിയ സ്വപ്നത്തിന്‍ കുന്നിമണി നിറച്ച ചിമിഴ്  താഴെ വീണുടഞ്ഞുവോ.. അവള്‍ ഒരു ഭ്രാന്തിയെപ്പോലെ രാകേഷിന്റെ മൊബൈല്‍ നമ്പര്‍ ഡയല്‍ ചെയ്തു.  "നിങ്ങള്‍ വിളിച്ച സബ്സ്ക്രൈബര്‍ സ്വിച്ച് ഓഫ്‌ ചെയ്തിരിക്കുകയാണ് ദയവായി അല്‍പ്പ നേരം കഴിഞ്ഞു വിളിക്കുക " ഈ സന്ദേശം തുടരെത്തുടരെ അവളുടെ കാതില്‍ മുഴങ്ങി.


നേരം പുലരുംവരെ അമ്മ അവളുടെ വാതില്‍ക്കല്‍ കാവലിരിക്കുകയായിരുന്നു.  തന്റെ കുഞ്ഞ് .. ഇവള്‍ എങ്ങിനെ ഇത് സഹിക്കുന്നു..   പുലര്‍ച്ചെ കണ്ണീരില്‍ കുതിര്‍ന്ന തലയിണ ഭിതിയിലേക്ക് വലിച്ചെറിഞ്ഞു അവള്‍ തിടുക്കത്തില്‍ ഒരുങ്ങി അവള്‍ അടുത്തുള്ള പബ്ലിക്‌ ബൂത്തിലേക്ക് നടന്നു. രാകേഷിന്റെ  മൊബൈല്‍ നമ്പര്‍ ഡയല്‍ ചെയ്തു.  അഞ്ചാറു റിങ്ങിന് ശേഷം അപ്പുറത്ത് ഉറക്കച്ചടവുള്ള ശബ്ദം കേട്ടു.. രാകേഷ് സമാധാനമായി ഉറങ്ങുകയായിരുന്നു  ഇത് വരെ.  ഗായത്രിയുടെ ശബ്ദം തിരിച്ചറിഞ്ഞ മാത്രയില്‍ ഉറക്കച്ചടവ് ആ ശബ്ദത്തില്‍ നിന്നും മാഞ്ഞു പോയി.  അവന്‍ പറഞ്ഞ ഹലോ യില്‍ പോലും ഒരു വിറ പടര്‍ന്നിരുന്നു.


"രാകേഷ്... നീ കൂടി അറിഞ്ഞിട്ടാണോ ഈ തീരുമാനം..." വിങ്ങിപ്പോട്ടാതിരിക്കാന്‍  ശ്രമിച്ചു കൊണ്ട് അവള്‍ ചോദിച്ചു.  


"അത് പിന്നെ ... വീട്ടില്‍ എല്ലാവരും അങ്ങിനെ പറയുമ്പോ..." അവന്റെ വാക്കുകള്‍ മുറിഞ്ഞു. 

"എന്തിനു നീ എനിക്ക് ആശ തന്നു..... എന്ത് കൊണ്ട് നിന്റെ സ്നേഹം വീട്ടുകാരെ ബോധ്യപ്പെടുത്താന്‍ നിനക്ക് കഴിഞ്ഞില്ല.? എല്ലാം നിനക്കറിയാമായിരുന്നു എങ്കില്‍  എന്തിന് എന്റെ കുടുംബത്തെ ഈ ദുഖത്തിലേക്ക് വലിച്ചിഴച്ചു ?  . നീ ഒരു ആണാണോ ? ." 

അവളുടെ ഒരായിരം ചോദ്യങ്ങള്‍ക്കുള്ള വിശദീകരണം തിരഞ്ഞു കൊണ്ടിരുന്ന രാകേഷിന്റെ ചെവിയിലേക്ക്  "ഗുഡ് ബൈ " എന്നൊരു അലര്‍ച്ചയും റിസീവര്‍ ക്രാഡിലിലെക്ക് എരിയുന്ന മുഴക്കവും വന്നു പതിച്ചു. 

തിരികെ വീട്ടില്‍ എത്തിയ ഗായത്രിയുടെ കയ്യില്‍ അന്ന് വൈകുന്നേരത്തെ ഗള്‍ഫ്‌ എയര്‍ ടിക്കറ്റ്‌ ഉണ്ടായിരുന്നു.  കനലെരിയുന്ന കണ്ണുകളുമായി കയ്യില്‍ കിട്ടിയതെല്ലാം വാരി ബാഗില്‍ ആക്കി അമ്മയുടെ കവിളില്‍ ഒരു മുത്തം നല്‍കി ഒരു ഭ്രാന്തിയെപ്പോലെ അവള്‍ ടാക്സിയിലേക്ക്‌ കയറുമ്പോള്‍ പിന്നില്‍ ഒന്ന് മിണ്ടാന്‍ പോലും ആവാതെ തളര്‍ന്നു നിന്ന ഒരു അമ്മയുടെ കണ്ണുകള്‍ കര കവിഞ്ഞൊഴുകുകയായിരുന്നു.  


14 April 2011

നന്ദന


നമ്മുടെ എല്ലാം പ്രിയപ്പെട്ട ചിത്രചേച്ചിയുടെ ദുഃഖം എന്റെ ദുഖമായി മനസ്സില്‍ നിറഞ്ഞു വിങ്ങിയപ്പോള്‍  കോറിയിട്ട വരികള്‍ ആ മോളുടെ സ്മരണയ്ക്ക്  ആ അമ്മയുടെ നോവിന്റെ മുന്നില്‍ കണ്ണീര്‍ പുഷ്പങ്ങളായി അര്‍പ്പിക്കുന്നു...
------------------------------------------------------------


വേപധുവോടെ കേണൊരെന്‍ ഹൃത്താം
ഊഷരഭൂവില്‍ കുളിര്‍ മാരിയായ് പെയ്തു നീ...
കാര്‍മുകില്‍ വര്‍ണ്ണന്‍ തന്‍ നിറവു പോലെ..
നീയുദരത്തില്‍ ഉരുവായ നാള്‍ മുതല്‍
എന്‍ ജീവതത്തിന്നുളവായി അര്‍ത്ഥം
ആദ്യമായ് കൊച്ചരിപ്പല്ലു മുളച്ചതും
അമ്മേ എന്നാദ്യമായ് എന്നെ വിളിച്ചതും..
എന്‍ കയ്യില്‍ തൂങ്ങി നീ പിച്ച നടന്നതും..
എന്‍ അമ്രുതുണ്ട് നീ മാറില്‍ മയങ്ങവേ
മാതൃവാല്സല്യത്താല്‍ ഞാന്‍ എന്നെ മറന്നതും..
ഒന്ന് പനിച്ചെന്നാല്‍ എന്‍ മനം നൊന്തതും...
നിന്നുടെ കണ്ണീരെന്‍ ചങ്ക് പിളര്‍ന്നതും
ഒന്നും മറക്കാനാവില്ല കണ്ണാ എന്‍
ജീവിത നിശ്വാസക്കാറ്റടങ്ങുവോളം ..


ഇന്നീ പൊയ്കയില്‍ എന്‍ കുഞ്ഞേ
നീ പിടഞ്ഞതെന്തേ ഞാനറിഞ്ഞീല
കാലമേ എന്തേ എന്‍ ജീവനെ തട്ടിയെടുത്തു നീ
പാഴായല്ലോ എന്‍ അര്‍ച്ചനപ്പൂക്കള്‍
ഈ നൊമ്പരമെങ്ങിനെ അടക്കുമെന്‍ ഹൃദയത്തില്‍ 
കഴിയീലെന്‍ കണ്ണാ ഈ ജന്മമൊടുങ്ങുവോളം
എന്‍ ഹൃത്തടം നോവാല്‍ ഉരുകുന്നത് കാന്മീലേ കണ്ണാ

09 April 2011

പേള്‍ - കാലത്തിന്റെ യവനികയില്‍ മറഞ്ഞ സുന്ദരി



പേള്‍ ... ശാലീന സുന്ദരി ആയിരുന്നു നീ... ബഹറിനില്‍ എത്തിയ ആദ്യ ദിനം തന്നെ ഞാന്‍ നിന്നെ കാണാന്‍ എത്തിയിരുന്നു... ഡിസംബര്‍ മാസത്തെ കുളിരാര്‍ന്ന ആ സന്ധ്യയില്‍ സ്പോട്ട് ലൈറ്റുകളുടെ വര്‍ണ്ണ വെളിച്ചത്തില്‍  നീ ഏറെ സുന്ദരിയായി കാണപ്പെട്ടു. പിന്നീടെന്നും നിന്‍ മുന്നിലൂടെ കടന്നു പോകുമ്പോള്‍ ഒളികണ്ണാല്‍ നിന്നെ നോക്കിയിരുന്നു ഞാന്‍.   നിന്റെ സൌന്ദര്യം എന്നെ മാത്രമല്ല നിന്നെ ദിനവും വലം വയ്ക്കുന്ന ലക്ഷക്കണക്കിനു മനസ്സുകളെ  ആകര്‍ഷിച്ചിരുന്നു.  ആ  മനസ്സുകളിലെ മധുമാരി ആയിരുന്നു നീ..


ഇന്ന് ഈ മട്ടുപ്പാവില്‍ നിന്നു നോക്കുമ്പോള്‍ നിന്നുടെ തലയെടുപ്പ് ദൃശ്യമല്ല ... മനസ്സില്‍ ഒരു നോവ്‌ പടര്‍ത്തി നീ ഇല്ലാതെയായിരിക്കുന്നു ... .  വീണുടഞ്ഞ പോയ ഒരു മുത്ത്‌ ...  മനസ്സിലെന്നും ഒളിമങ്ങാത്ത നില്‍ക്കുന്ന മുത്ത്....എങ്കിലും മനസ്സിലെവിടെയോ നഷ്ട്ടബോധത്തിന്റെ ചീന്ത്.


_________________________________________

ബഹ്റൈനിലെ പ്രധാനപ്പെട്ട ഒരു സ്തുപം ആയിരുന്നു പേള്‍ .   ഒരു പ്രധാനപ്പെട്ട ജങ്ങ്ഷനില്‍ നടുക്കായി നിന്നിരുന്ന ഈ മനോഹര സ്തൂപം കാലത്തിന്റെ മാറ്റച്ചുഴികളില്‍ പെട്ട് തകര്‍ന്നടിഞ്ഞിരിക്കുന്നു. 


പേള്‍  നിങ്ങള്‍ക്കും കാണണമോ ?   കാലത്തിന്റെ യവനികയില്‍ മറഞ്ഞ ആ മുത്തിന്റെ സൌന്ദര്യം അടുത്തറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക .... http://www.p4panorama.com/panos/pearlbahrain/index.html

Courtesy : Panoramic view -  Leen Thobias - www.p4panorama.com

17 March 2011

നാടോടി ബാലിക




അമ്മയും അനുജനുമനിയത്തിയും ..
ഈ മണ്ഡപത്തിണ്ണമേല്‍ തളര്‍ന്നു കിടക്കവേ..
കൂട്ടിനായെത്തി നിദ്ര തന്‍ ഓളവും ..
എന്കിലുമെനിക്കു മയങ്ങാന്‍ ആവില്ല ...
അഗ്നി പടരും വയറെനിക്കുറക്കമേകില്ല ...

വഴിപോക്കനേകിയ ബിസ്ക്കറ്റ് കൂടില്‍ ...
അവശേഷിച്ചോരാ രണ്ടു ബിസ്ക്കറ്റുകള്‍ ...
അനുജത്തിക്കായ് നീട്ടവേ വിടര്‍ന്നൊരാ ..
കുഞ്ഞിളം മിഴികളെന്‍ മനസ്സിനേകി ഇളമഴ ..
അനുജന് അമ്മ നല്‍കീ അമ്മിഞ്ഞപ്പാലും ..
ആ അമൃതേറ്റുവാങ്ങി മയങ്ങി അവന്‍..
എന്‍ കുഞ്ഞു വയറിനില്ല ഒരാശ്വാസം .
എകിയില്ലാശ്വാസം പച്ചവെള്ളം പോലും ...

മയങ്ങാന്‍ എനിക്കാവുന്നില്ലീ ഉച്ചനേരം ..
ഓര്‍ക്കുമ്പോള്‍ , എന്‍ അമ്മ പട്ടിണിയാണെന്നതും ..


14 March 2011

ഏറെ വേദനിപ്പിച്ച അനുഭവങ്ങള്‍ - 2



ബോറിവ്ലി സ്റ്റേഷന്‍, മുംബൈ  -  സമയം വൈകുന്നേരം 6:20. 

ഓഫീസ് വിട്ടു പുറത്തേക്ക് വന്ന ഉടന്‍ തന്നെ ചുവപ്പ് നിറമുള്ള  ഡബിള്‍ ഡെക്കര്‍ ബസ് സ്റ്റോപ്പില്‍ എത്തിയിരുന്നു.  അത് കൊണ്ട് തന്നെ ഡബിള്‍ ഡെക്കര്‍ ബസ്സിന്റെ മേല്ത്ത്ട്ടിലിരുന്ന് രാജകീയമായ രീതിയില്‍ നഗരത്തിലെ കാഴ്ചകളൊക്കെ കണ്ടു  പതിവിലും നേരത്തെ എനിക്കു റയില്‍വേ സ്റ്റേഷനില്‍ എത്താനായി.  ചിലര്‍

സീസണ്‍ ടിക്കറ്റ് ഉള്ളതിനാല്‍ ടിക്കറ്റ് കൌണ്ടറിലെ നീണ്ട ക്യൂവില്‍ നിന്നും രക്ഷപെട്ടു  പ്രധാന പ്രവേശന കവാടത്തിലൂടെ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലേക്ക് കയറിയപ്പോള്‍ തന്നെ കണ്ടു എനിക്കു പോകേണ്ട ട്രയിന്‍ നാലാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

പ്ലാറ്റ്ഫോമുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മേല്പ്പാ ലത്തിലൂടെ നാലാം നമ്പര്‍ പ്ലാറ്റ്ഫോം ലക്ഷ്യമാക്കി ഓടുംബോള്‍ ആ ട്രയിനില്‍ തന്നെ കയറണം എന്ന ഒരു വാശി ഉണ്ടായിരുന്നു.

വേഗത്തില്‍ മേല്പ്പാലത്തിന്റെ പടവുകള്‍ ഇറങ്ങി ട്രയിനിന്റെ ഏകദേശം മദ്ധ്യഭാഗത്ത് എത്തിയപ്പോഴേക്കും യാത്രക്കാര്‍ തിങ്ങി നിറഞ്ഞിരുന്നു.   പടവുകളിലും ജനാലകളിലും തൂങ്ങി ആളുകള്‍ നിലയുറപ്പിച്ചിരുന്നു.  ഉള്ളിലേക്ക്  കയറിപ്പറ്റാന്‍  ഒരു ശ്രമം നടത്തി.  ഇല്ല ... ഒരു ചെറു പഴുതുപോലുമില്ലാതെ തിങ്ങി നിറഞ്ഞിരിക്കുന്നു..  ചിലര്‍ വാതിലിന് മുകളില്‍ മഴവെള്ളം ഒഴുകിപ്പോവാന്‍ വേണ്ടി ഘടിപ്പിച്ചിരിക്കുന്ന തകിടിന്‍ കഷണത്തില്‍ വിരലുകള്‍ കൊരുത്ത്  തൂങ്ങിക്കിടക്കുന്നു. എല്ലാവര്ക്കും എന്നെപ്പോലെ ഈ ട്രെയിനില്‍ തന്നെ പോകണം എന്ന വാശി ഉള്ളത് പോലെ .

അതിനിടെ ഒരു ചെറുപ്പക്കാരന്‍ രണ്ടു ബോഗികള്ക്കി്ടയിലുള്ള പടികളില്‍ ചവുട്ടി കയറി ... മറ്റുള്ളവര്‍ വിലക്കിയത് അവന്‍ മുഖവിലയ്ക്കെടുത്തില്ല .. അതോ കേട്ടില്ലയോ... അറിയില്ല..

പൊടുന്നനെ ഒരു കുലുക്കത്തോടെ ട്രയിന്‍ നീങ്ങിത്തുടങ്ങി വേഗതയാര്‍ജിച്ചു .  ആ കുലുക്കത്തില്‍ ബോഗികള്ക്ക് ഇടയിലെ പടവുകളില്‍ ചവുട്ടി നിന്ന ആ ചെറുപ്പക്കാരന്റെ കാലിടറി .  ഒന്നു പിടിച്ച് നില്ക്കാന്‍  ഒന്നും കയ്യില്‍ തടയാതെ അവന്‍ നേരെ ബോഗികള്‍ക്കിടയിലൂടെ ഉര്‍ന്നു പ്ലാറ്റ്ഫോമിലേക്ക് പതിച്ചു .  അരയ്ക്ക് താഴെ പ്ലാറ്റ്ഫോമിനും ഓടിക്കൊണ്ടിരിക്കുന്ന ട്രയിനിനും ഇടയില്‍ പേട്ട് ഞെരുങ്ങുന്നത് കണ്ടു തരിച്ചു പോയി.  ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ.  ഒരു ഗ്രയിണ്ടറില്‍ എന്ന പോലെ വട്ടം ചുറ്റിയ അവനു ഒന്നു ഞരങ്ങുവാന്‍  പോലും കഴിഞ്ഞില്ല . 

ബഹളം കേട്ട് ട്രയിനിന് പിന്നിലെ ഗാര്‍ഡ് ട്രയിന്‍ നിയന്ത്രിക്കുന്ന മോട്ടോര്‍മാന്  വിവരം കൊടുത്തു ട്രയിന്‍ നിര്‍ത്തിയപ്പോഴേക്കും  അവസാന ബോഗിയും അവനെ ഞെരുക്കി കടന്നു പോയിരുന്നു.   ഓടിച്ചെന്നു ആ കൈകളില്‍ പിടിച്ച് അവനെ ഞങ്ങള്‍ ഉയര്‍ത്തി  പ്ലാറ്റ്ഫോമിലേക്ക് വയ്ക്കുമ്പോള്‍  അരയ്ക്ക് താഴെ എല്ലുകള്‍ നുറുങ്ങി  ഒരു പിഞ്ചിയ
പഴന്തുണിക്കെട്ടുപോലെ ആയിരുന്നു അവന്‍. 

പ്ലാറ്റ്ഫോമിലെ സ്റ്റാളില്‍ നിന്നും ഒരു കുപ്പി വെള്ളം വാങ്ങി അവന്റെ ചൂണ്ടിലേക്ക്  ഇറ്റിച്ചുകൊടുത്തപ്പോള്‍ അത് ഇറക്കാനുള്ള ത്രാണിപോലും അവന്റെ നാവിനില്ലായിരുന്നു.  അപ്പോഴും അവന്റെ കണ്ണുകള്‍ തിളങ്ങിയിരുന്നു.. നോവിന്റെ ഒരു കണികപോലും തിരിച്ചറിയാനില്ലാത്ത ഒരിത്തിരി കണ്ണീര്‍ പോലും ഇല്ലാത്ത തീര്‍ത്തും നിര്‍വികാരമായ  കണ്ണുകള്‍ ..  മനസ്സില്‍ ഇന്നും മായാതെ തിളങ്ങുന്നു ആ കണ്ണുകള്‍ .


-----------------------------------------------------------------------------------------------------



മോട്ടോര്‍ മാന്‍ :  ലോക്കല്‍ ഇലക്ട്രിക് ട്രയിനുകള്‍  ഓടുന്നത് ഓരോ മൂന്നു ബോഗികള്‍ക്കും  ഇടയില്‍ ഘടിപ്പിച്ചിരിക്കുന്ന വൈദ്യുതികൊണ്ടു പ്രവര്‍ത്തിക്കുന്ന   മോട്ടറുകള്‍ കൊണ്ടാണ്.  അത് കൊണ്ട് തന്നെ ആ ട്രയിനുകള്‍ നിയന്ത്രിക്കുന്നവരെ മോട്ടോര്‍മാന്‍  എന്നാണ് വിളിക്കുന്നത്.  എഞ്ചിന്‍ ഡ്രൈവര്‍  എന്നല്ല.

13 March 2011

ഏറെ വേദനിപ്പിച്ച അനുഭവങ്ങള്‍ - 1






കാന്തിവ്ലി റയില്‍വേ സ്റ്റേഷന്‍ , മുംബൈ. സമയം രാത്രി 7:00 മണി.

രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് വരാനുള്ള 7:10 ന്റ്റെ വിരാര്‍ സ്ലോ ലോക്കല്‍ പ്രതീക്ഷിച്ച് ഇരിക്കുകയാണ്. പകല്‍ സമയങ്ങളില്‍ തിരക്കിട്ട് ജോലി ചെയ്തിരുന്ന പ്ലാറ്റ്ഫോമിലെ ചെരുപ്പുകുത്തികള്‍ തങ്ങളുടെ പെട്ടി പൂട്ടിവച്ച് സ്ഥലം വിട്ടിരുന്നു. ഓഫീസ് വിടുന്ന സമയത്ത് ആര് ഷൂ പോളിഷ് ചെയ്യാന്‍ ? അതാവണം അവര്‍ക്ക് നേരത്തേ സ്ഥലം വിടാനുള്ള പ്രചോദനം. പ്ലാറ്റ്ഫോം ഏതാണ്ട് കാലി . തൊട്ട് മുമ്പുള്ള ഫാസ്റ്റ് ലോക്കലിന് കൂടുതല്‍ പേരും പോയിട്ടുണ്ടാവണം.


അക്ഷമയോടെ വാച്ചിലേക്ക് തുറിച്ചു നോക്കുമ്പോള്‍ ക്ഷീണത്താല്‍ കണ്ണുകള്‍ കൂമ്പിയടയാന്‍ വെമ്പുന്നുണ്ടായിരുന്നു.


ഉച്ചത്തില്‍ ഉള്ള ഹോണ്‍ കേട്ടു. ഏതോ ലോക്കല്‍ ട്രയിന്‍ തന്റെ വരവറിയിക്കുകയാണ്. എനിക്കു പോകേണ്ട ട്രയിന്‍ ആണോ... അല്ല. തൊട്ടടുത്ത സ്റ്റേഷന്‍ വരെ ഉള്ള സ്ലോ ട്രയിന്‍ ആണ്. അത് ഒച്ച കേള്‍പ്പിക്കാതെ ഒരു പൂച്ചയെ പോലെ പതുങ്ങി മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് സാവധാനം വന്നുകൊണ്ടിരുന്നു.


കംപാര്‍ട്ട്മെന്റിന്റെ വാതില്‍ക്കല്‍ അക്ഷമയോടെ തൂങ്ങി നില്ക്കുന്ന പുരുഷന്മാര്‍ .. അതിലും അക്ഷമയോടെ ലേഡീസ് കംപാര്‍ട്ടുമെന്റിന്റെ വാതില്‍ക്കല്‍ ഇപ്പോള്‍ പുറത്തേക്ക് ചാടും എന്ന കണക്കിനു നില്ക്കുന്ന മഹിളകള്‍ .. എല്ലാവരും തിരക്കേറിയ ഒരു ദിനത്തിനൊടുവില്‍ തങ്ങളുടെ കൂടുകളില്‍ ചേക്കേറാനുള്ള തിടുക്കത്തില്‍ ..


പ്ലാറ്റ്ഫോമിലൂടെ ആ ട്രയിന്‍ സാവധാനം കടന്നെത്തുന്നത് സാകൂതം വീക്ഷിച്ചുകൊണ്ടു തടികൊണ്ടുള്ള ചാരുബഞ്ചില്‍ ഞാനിരുന്നു.


പെട്ടെന്നൊരാള്‍ നിര്‍ത്താന്‍ വേണ്ടി വേഗം കുറച്ച ആ ട്രയിനില്‍ നിന്നും പ്ലാറ്റ്ഫോമിലേക്ക് ചാടി ട്രയിനിന്റെ വേഗത്തിനൊപ്പം ഓടി. വേഗം വീട്ടില്‍ എത്താന്‍ മറ്റുള്ളവരേക്കാള്‍ അയാള്‍ക്ക് തിടുക്കം ഉള്ളത് പോലെ.


പൊടുന്നനെ കാഴ്ചക്കാരെ സ്ഥബ്ദരാക്കി അയാള്‍ പ്ലാറ്റ്ഫോമില്‍ പാകിയ ടൈലില്‍ തട്ടി പ്ലാറ്റ്ഫോമിലേക്ക് വീണു. ചരിവുള്ള പ്ലാറ്റ്ഫോമില്‍ വീണ അയാള്‍ ഉരുണ്ടു പ്ലാറ്റ്ഫോമിനിടയിലൂടെ സാവധാനം നീങ്ങിക്കൊണ്ടിരുന്ന ട്രയിനിന്റെ അടിയിലേക്ക് പോവുന്നത് കണ്ടു ഇടനെഞ്ചില്‍ ഒരു ആര്‍ത്തനാദം ഉയര്‍ന്നു... ബഞ്ചുകളില്‍ ഇരുന്നവര്‍ ഓടിച്ചെന്നു അയാള്‍ പ്ലാറ്റ്ഫോമിനടിയിലേക്ക് ഊര്‍ന്ന് പോവുന്നതിന് മുന്പെ പിടിക്കാന്‍ നടത്തിയ ശ്രമം വിഫലമായി.


പിന്നെ ...... കരള്‍ വലിച്ചു കീറുമാറുള്ള നിലവിളി... അറക്കവാള്‍ പോല്‍ സാവധാനം തന്നെ കീറിമുറിക്കാനെത്തുന്ന ഉരുക്കുചക്രങ്ങള്‍ക്കു മുന്നില്‍ നിസ്സഹായനായ ഒരു മനുഷ്യന്റെ ഹൃദയം നുറുങ്ങുമാറുള്ള നിലവിളി... ഇടയ്ക്കു വച്ച് മുറിഞ്ഞ ആ നിലവിളി... അതിന്നും കാതുകളില്‍ മുഴങ്ങുന്നു.. ഉള്ളില്‍ ഒരു നൊംബരമുണര്‍ത്തിക്കൊണ്ട് ....


ക്ഷണികമീ ജീവിതം...

09 March 2011

ഒരു കുഞ്ഞു നൊമ്പരം





എന്‍ അനിയത്തിയെന്‍ ചുണ്ടില്‍ ചേര്‍ത്ത ...
ചുടു ചായ വേഗം മൊത്തിക്കുടിച്ചു ഞാന്‍ ..
ഇടി മിന്നല്‍ എന്നോതിയെന്നമ്മ
പതിയെ തന്‍ മെയ്യില്‍ ചേര്‍ത്തു പിടിച്ചെന്നെ
ഒരു കുഞ്ഞു കോഴിയെ തള്ളയതെന്ന പോല്‍ .

തൊടിയിലെ ചെടിയിലെ പൂക്കള്‍ ഇറുക്കല്ലേ ...

എന്‍ അനിയത്തിയോടായ് മൊഴിഞ്ഞെന്‍ അമ്മ ..
പൂക്കള്‍ പറിച്ചു കളയുവതല്ല ...
മറ്റുള്ളോര്‍ കണ്ടു മനസ്സ് കുളിര്‍ക്കട്ടെ ...

എനിക്കിവ ഒന്നുമേ ഒട്ടോന്നറിയില്ല ..

ചായ തന്‍ ചായം എന്തെന്നറിയില്ല ..
മിന്നലും മാരിയും എനിക്കപരിചിതം ..
പൂക്കളിന്‍ ഭംഗി എന്തെന്നറിയില്ല ..
പൂക്കളിന്‍ നിറം എന്തെന്നറിയില്ല ..
നിറം എന്നാല്‍ എന്തെന്ന് ഒട്ടുമേ അറിയില്ല ...

ഓടിന്മേല്‍ പതിയുന്ന ശറ പറ ശബ്ദം ..

മഴയാണ് കുട്ടാ പേടി വേണ്ട എന്നമ്മ ...
പെരുമ്പറ നാദം പോല്‍ കേട്ടുടന്‍ ..
ഇടി നാദമാണെന്നു ചൊല്ലി എന്‍ അനിയത്തി ...

മഴയെന്നതെന്താ ? എന്‍ ചോദ്യം കേട്ടപ്പോള്‍ ..

തേങ്ങല്‍ അടക്കി വിതുമ്പി എന്‍ പൊന്നമ്മ ..
എന്നിളം കുഞ്ഞി കൈകള്‍ തിടുക്കത്തില്‍ ..
ഉമ്മറപ്പടി തന്‍ പുറത്തേക്കു നീട്ടിപ്പിടിച്ചെന്‍ അനുജത്തി . .
കുളിരാര്‍ന്ന ജല ധാര കൈകളില്‍ പതിയവേ ..
ഇത് തന്നെ മഴ എന്ന് ചൊന്നു എന്‍ അനിയത്തി ..

ആ കുളിര്‍ എന്‍ നെഞ്ചില്‍ വിങ്ങലായ് പടരവേ ...

ഓര്‍ത്തു കേണു എന്‍ ദൈവമേ ...
എനിക്കെന്തേ മിഴി തന്നീല്ല ....


02 March 2011

ലാപ്ടോപ്പ് | laptop





ജൂണ്‍ മാസത്തിലെ ഒരു ഉച്ച നേരം. ഊണ് കഴിച്ചിട്ടില്ല. അടിയന്തിരമായി തയാറാക്കേണ്ട ഒരു റിപ്പോര്‍ട്ടിന്റെ പണിപ്പുരയില്‍ ആയിരുന്നു ഞാന്‍. പുറത്തു നാല്പ്പ്ത്തിയഞ്ച് ഡിഗ്രി ചൂട്. മണലിനെ ഉരുക്കുന്നത്ര വെയില്‍. സൈറ്റ് ഓഫീസിന്റെ ഇടയ്ക്കിടെ തുറക്കുന്ന വാതിലിനിടയിലൂടെ അകത്തേക്ക് ഇരമ്പിക്കയറാന്‍ വെമ്പുന്ന ചൂട് വായു. അതിനെ വെല്ലുവിളിച്ചു രാവിലെ മുതല്‍ നിര്‍ത്താതെ പണിയെടുക്കുന്ന എയര്‍ കണ്ടീഷണര്‍ . മേശപ്പുറത്ത് പരന്നു കിടക്കുന്ന വിവിധ പേപ്പറുകളിലൂടെ തിടുക്കത്തില്‍ കണ്ണോടിക്കുമ്പോഴും എന്റെ തലച്ചോര്‍ എന്നെ അറിയിക്കാതെ വായ തുറന്നു ഉള്ളിലേക്ക് വായു വലിച്ചെടുക്കുന്നുണ്ടായിരുന്നു .. വിശപ്പ് ഒരു തേളിനെപ്പോലെ എന്റെ ആമാശയ ഭിത്തിയെ ഇടയ്ക്കിടെ കുത്തി നോവിക്കുന്നുണ്ടായിരുന്നു.

കതക് തുറന്നടയുന്ന പതിഞ്ഞ ശബ്ദം. പെട്ടെന്ന് വിയര്‍പ്പിന്റെ ഗന്ധം മുറിയിലാകെ പരന്നു. മെല്ലെ കംപ്യുട്ടര്‍ മോണിറ്ററില്‍ നിന്നും കണ്ണുകള്‍ പറിച്ചു ആഗതന്‍ ആരെന്നു നോക്കി. നീല കവറോള്‍ (തൊഴിലാളികള്‍ ധരിക്കാറുള്ള ഒറ്റപ്പീസ് കുപ്പായം) ധരിച്ച മധ്യവയസ്ക്കനായ ഒരു തൊഴിലാളി ഭവ്യതയോടെ കതക് ഒച്ച കേള്‍പ്പിക്കാതെ ചാരിയിട്ട് ചിരിച്ചു കൊണ്ട് നില്ക്കുന്നു. അയാളുടെ നീല കവറോള്‍ വിയര്‍പ്പു പറ്റി കടും നീല ആയിരിക്കുന്നു. വിയര്‍പ്പുണങ്ങിയ ഭാഗത്ത് ഉപ്പിന്റെ വെള്ളപ്പാട്. നെറ്റിത്തടത്തില്‍ നിന്നും അടര്‍ന്നു വീഴാന്‍ വെമ്പിയ മുത്തുമണികള്‍ കവറോളിന്റെ കൈയ്യാല്‍ അയാള്‍ ഒപ്പി.  മുറിയിലെ ശീതളിമ അയാള്‍ക്കല്‍പ്പം ആശ്വാസം ഏകുന്നുണ്ടാവണം.


തിരികെ പുഞ്ചിരി അയാള്‍ക്ക് സമ്മാനിക്കുമ്പോള്‍ ആ മുഖം കൂടുതല്‍ വിടരുന്നത് കണ്ടു. അയാള്‍ സലാം പറഞ്ഞു , പതിയെ തല ചൊറിഞ്ഞു.


“ഭക്ഷണം കഴിച്ചുവോ? " ഞാന്‍ തിരക്കി. ഭവ്യതയോടെ അയാള്‍ തലയാട്ടി, ഉവ്വ് എന്നു പറഞ്ഞു.


എന്താ വന്നത് എന്ന ചോദ്യ ഭാവത്തോടെ ഞാന്‍ അയാളെ നോക്കി. സാധാരണ എന്നെ കാണാന്‍ തൊഴിലാളികള്‍ വരാറില്ല. അവര്‍ക്കതിന്റെ ആവശ്യവുമില്ല.


എന്റെ കണ്ണുകളിലെ അതിശയം നിറഞ്ഞ ചോദ്യം അറിഞ്ഞിട്ടാവണം അയാള്‍ പതിയെ അടുത്തേക്ക് വന്നു പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു “സര്‍ , എനിക്കൊരു മകനുണ്ട്. പഠിക്കാന്‍ മിടുക്കന്‍. പന്ത്രണ്ടാം തരത്തില്‍ പഠിക്കുന്നു. ഇത്തവണ ക്ലാസ്സിലെ ഉയര്‍ന്ന മാര്‍ക്ക് അവനാണ്.” അത് പറയുമ്പോള്‍ ആ ക്ഷീണിതനായ തൊഴിലാളിയുടെ കണ്ണുകള്‍ തിളങ്ങുന്നത് ഞാന്‍ സാകൂതം വീക്ഷിച്ചു. അയാളുടെ മനസ്സില്‍ അലയടിക്കുന്ന ആനന്ദത്തിന്റെ ആയിരം തിരമാലകള്‍ അയാളുടെ കറുത്തു തടിച്ച ചുണ്ടില്‍ ചിരിയായ് കാണാമായിരുന്നു.


അയാള്‍ തുടര്‍ന്നു, "ഞാന്‍ ഈ കഷ്ട്ടപ്പെടുന്നത് അവന് വേണ്ടി അല്ലേ." അത് പറയുമ്പോള്‍ ഒരു തരം സംതൃപ്തി അയാളുടെ ശരീരഭാഷയിലൂടെ പുറത്തു കാണാമായിരുന്നു.


"ഇത്തവണ നല്ല മാര്‍ക്ക് വാങ്ങുകയാണെങ്കില്‍ ഒരു സമ്മാനം തരാം എന്നു ഞാന്‍ അവന് വാഗ്ദാനം ചെയ്തിരുന്നു."


പുഞ്ചിരിച്ചു കൊണ്ട് അയാള്‍ തുടര്‍ന്നു ... “ ഇന്നലെ അവന്‍ ഈ സന്തോഷ വാര്‍ത്ത പറഞ്ഞ കൂട്ടത്തില്‍ അവന്‍ എന്നോടു ചോദിച്ചു അച്ഛാ എനിക്കൊരു......." വാക്കുകള്‍ മുറിഞ്ഞ അയാള്‍ പെട്ടെന്നു കൈവെള്ളയില്‍ എഴുതി വച്ചത് നോക്കി വായിച്ചു “ ഹാ... ലാപ്ടോപ് ... ഒരു ലാപ്ടോപ്‌ വാങ്ങി തരാമോ എന്നു. കമ്പൂട്ടര്‍ പോലത്തെ സാധനം ആണെന്നാ അവന്‍ പറഞ്ഞത്. ".


ജാള്യത  നിറഞ്ഞ മുഖത്തോടെ അയാള്‍ പറഞ്ഞുകൊണ്ടിരുന്നു. " ഈ ലാപ്ടോപ്പ് എന്നത് എന്താണെന്ന് പറഞ്ഞു തരാമോ ? അതിനു ഏത് വിലയാവും ? “.


ഇത്രയും ഒറ്റശ്വാസത്തിന് പറയുമ്പോള്‍ തിരതല്ലുന്ന പിതൃവാത്സല്യവും തനിക്ക് നേടാന്‍ കഴിയാതിരുന്നത് നേടിയെടുക്കുന്ന മകനെ ഓര്‍ത്തുള്ള അഭിമാനവും അയാളില്‍ നിറഞ്ഞു നിന്നിരുന്നു...


ലാപ്ടോപ്പിനെ പറ്റി ഞാന്‍ പറഞ്ഞു മനസ്സിലാക്കിയ കാര്യങ്ങള്‍ തലയാട്ടി കേട്ടു. വിലയറിഞ്ഞപ്പോള്‍ ഒന്നു മങ്ങിയോ ആ മുഖം.


എങ്കിലും അത് ഒരു നിറഞ്ഞ പുഞ്ചിരിയില്‍ ഒതുക്കി നന്ദി പറഞ്ഞു ആ സാധു മനുഷ്യന്‍ പുറത്തേക്ക് നടക്കുമ്പോള്‍ എന്റെ മനസ്സില്‍ നിറഞ്ഞു നിന്നത് അന്ന് അയക്കേണ്ട റിപ്പോര്‍ട്ട് ആയിരുന്നില്ല... വയറ്റില്‍ അലറുന്ന വിശപ്പായിരുന്നില്ല... മറിച്ച്, ആ നിരക്ഷരനായ മനുഷ്യന്‍ തന്റെ കുടുംബത്തിനായ് സമര്‍പ്പിച്ച ആ ജീവിതമായിരുന്നു.. മകനോടുള്ള വാത്സല്യം കരകവിഞ്ഞൊഴുകുന്ന മനസ്സായിരുന്നു... തന്റെ മകനെ കുറിച്ചു പറയുമ്പോള്‍ തിളങ്ങുന്ന കണ്ണുകള്‍ ആയിരുന്നു... തന്റെ പരിമിതമായ വരുമാനത്തില്‍ നിന്നും അവന് വേണ്ടി പലതും നേടിക്കൊടുക്കാനുള്ള ആ മനസ്സിന്റെ വെമ്പല്‍ ആയിരുന്നു.... അഭിമാനത്താല്‍ വിരിയുന്ന നെഞ്ചായിരുന്നു ... അത് വഴി ആ മനസ്സിലൂറും പ്രത്യാശയുടെ കുളിരരുവി ആയിരുന്നു...


ആ കൊടും ചൂടിലും തളരാതെ ജോലിചെയ്യാന്‍ അയാളെ പ്രേരിപ്പിക്കുന്നത് ആ കുളിരരുവി ആവണം... 


 

27 February 2011

ഒരു പാര്‍ക്ക്‌ ബെഞ്ചിന്‍ കഥ | story of a park bench



പറയട്ടെ എന്‍ കഥ, ഞാനൊരു പാര്‍ക്ക്‌ ബെഞ്ച്‌ ..
പട്ടണ മധ്യത്തില്‍ ഉള്ളൊരു പാര്‍ക്കിന്റെ
ഒത്ത നടുവിലായ് നില്‍ക്കുമീ പാര്‍ക്ക്‌ ബെഞ്ച്‌.
മഴയേറ്റ് വെയിലേറ്റ് നിന്നോരീ പാര്‍ക്ക്‌ ബെഞ്ച്‌

കുട്ടികളൊക്കെയും കളിപ്പനായെത്തുമ്പോള്‍

സാകൂതം നോക്കിയിരിക്കും ഈ പാര്‍ക്ക്‌ ബെഞ്ച്‌.
നെഞ്ചില്‍ ചവുട്ടി കുട്ടികള്‍ തുള്ളുമ്പോള്‍
വേദനയിലും പുഞ്ചിരിക്കുന്നു ഈ പാര്‍ക്ക്‌ ബെഞ്ച്‌

കോളേജ് കുട്ടികള്‍ തന്നെ ഒരാശ്വാസം

എന്നും മുഴു ദിനം എന്നെ പൊതിയുന്നു
എങ്കിലും എന്‍ നെഞ്ചു വിങ്ങുന്നു പുകയേറ്റു
യൌവ്വനം വലിച്ചൂതി വിടുന്നൊരു വിഷപ്പുക

തീര്‍ന്നില്ല യൌവ്വനം തന്റെ പരാക്രമം

കുപ്പികള്‍ തല്ലി ഉടയ്ക്കുമെന്‍ മാറിലായ്
ചവച്ചു ഉരുട്ടിപ്പരത്തിയാ ചൂവിംഗ് ഗം
ഒട്ടിച്ചു കുട്ടികള്‍ പിന്‍വശം നിര്‍ദയം.

സന്ധ്യകള്‍ രാത്രികള്‍ പേടിസ്വപ്നങ്ങളായ്

ഓര്‍ക്കാന്‍ ഒട്ടുമേ ഇഷ്ട്ടപ്പെടാത്തവ
തസ്കരന്മാര്‍ മുതല്‍ വേശ്യകള്‍ വരെ
താണ്ഡവ നൃത്തം ആടുന്നേന്‍ നെഞ്ചിലായ്.

കാമുകിമാരുടെ ചുടു കണ്ണീര്‍ക്കണം വീണു

പൊള്ളുന്നു എന്‍ നെഞ്ചു വിങ്ങുന്നു ഹൃത്തടം
ആശ്വാസ വാക്കൊന്നു ഒതുവാന്‍ ആവില്ല
തന്നില്ല ദൈവം എനിക്കു വായൊന്ന്.

ആരോട് ചൊല്ലേണ്ടു എന്‍ ദുഃഖം ഈ ഭൂവില്‍

കാണുന്നില്ലെന്‍ നോവ്‌ തോട്ടക്കാരനവന്‍ പോലും
പക്ഷികള്‍ തന്‍ കാഷ്ട്ട വര്‍ഷമേറ്റ് നില്‍ക്കവേ
ഉള്ളൊന്നു തേങ്ങിക്കരഞ്ഞു പോയ്‌
ഒരു ശാപമോക്ഷം എനിക്കുണ്ടായിരുന്നെങ്കില്‍ .. 


25 February 2011

അറിയപ്പെടാത്ത (അല്ലെങ്കില്‍ അറിയിക്കാന്‍ താല്പര്യം കാട്ടാത്ത) വജ്രായുധം



വിവിധ രാഷ്ട്രീയ കക്ഷികളും ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി അരങ്ങു തകര്‍ക്കുന്നു.. എല്ലാ ഇലക്ഷന്‍ കാലയളവിലും ഈ കലാപരിപാടികള്‍ അരങ്ങേറുന്നു. ഒന്നൊന്നിനെ എങ്ങിനെ "പാര" വയ്ക്കാം എന്ന് ആലോചിച്ചു കഷ്ട്ടപ്പെടുന്നു. ഇത് മൂലം ഏറ്റവും ആഘോഷിക്കുന്നതു ചാനലുകാര്‍ . ചര്‍ച്ചകളുടെ പൊടി പൂരം ചാനലുകളില്‍ .. ആകെ അസ്വസ്ഥരാകുന്നത് പൊതു ജനവും.. ഏതാണ്‌ ശരി ഏതാണ്‌ തെറ്റ് എന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുന്ന പൊതുജനം. കാരണം മുന്‍കാലങ്ങളില്‍ ഇത് പോലെ ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചവര്‍ പില്‍ക്കാലത്ത് തോളില്‍ കയ്യിട്ടു കെട്ടിപ്പിടിച്ചു ചിരിച്ചു "ഞങ്ങള്‍ ഒന്ന്" എന്ന് പറഞ്ഞു നില്‍ക്കുന്ന കാഴ്ചകള്‍ എത്ര കണ്ടു മടുത്തിരിക്കുന്നു... അപ്പോള്‍ ഈ നാടകങ്ങളില്‍ എത്ര മാത്രം കഴമ്പുണ്ട് എന്ന് ഒരു സാധാരണക്കാരന്‍ ചിന്തിച്ചു പോവുന്നതില്‍ തെറ്റില്ല.


എല്ലാവരും പരസ്പരം ചെളി വാരി എറിഞ്ഞു രസിക്കുമ്പോള്‍ ആര്‍ക്കും വേണ്ടാതെ ഒരു മൂലയ്ക്ക് പൊടി പിടിച്ചു കിടക്കുന്ന ഒരു കാര്യം ഉണ്ട്. നാടിന്റെ വികസനം . "വികസനം" എന്ന വാക്ക് തിരഞ്ഞെടുപ്പ് കാലത്തും പിന്നെ പ്രസംഗങ്ങളിലും മാത്രം കേട്ട് വരുന്നു. അതിന്റെ അര്‍ത്ഥം "പോക്കറ്റിന്റെ വികസനം" എന്നാണോ അതോ "നാടിന്റെ വികസനം" എന്നാണോ എന്നതിലാണ് ശരിയായ ആശയക്കുഴപ്പം. നാടിന്റെ വികസനം എന്ന് പൊതു ജനം തെറ്റായി അര്‍ത്ഥം ഉള്‍ക്കൊണ്ടതാണോ?


ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും തികച്ചും നിര്‍വികാരമായി പോയി ഒരു കടമ നിര്‍വഹിക്കുന്നത് പോലെ വോട്ടു ചെയ്യുന്ന ഒട്ടനേകം സമ്മതിദായകര്‍ നമുക്കിടയില്‍ ഉണ്ട്. ആര്‍ക്കു ചെയ്താലും ഒരു വിശേഷവും ഇല്ല എന്ന ഒരു തരം നിര്‍വികാരത അവരുടെ മനസ്സിനെ ഭരിക്കുന്നു. നാടിന്റെ വികസനം മനസ്സിലെ ഒരു സ്വപ്നമായ് മാത്രം കാണാന്‍ വിധിക്കപ്പെട്ടവര്‍ .


അവിടെയാണ് സാധാരണക്കാരന് നമ്മുടെ നിയമ വ്യവസ്ഥ കനിഞ്ഞു നല്‍കിയ ഒരു വജ്രായുധത്തിന്റെ പ്രസക്തി. THE CONDUCT OF ELECTIONS RULES, 1961 ലെ വകുപ്പ് 49 -O എന്ന വജ്രായുധം. ഈ നിയമപ്രകാരം ഒരു വോട്ടര്‍ക്ക് , മത്സരിക്കുന്ന ആരും തന്നെ തനിക്കു സ്വീകാര്യര്‍ അല്ലെങ്കില്‍ , ആര്‍ക്കും വോട്ടു ചെയ്യാതിരിക്കാം സമ്മതിദാന അവകാശം പാഴാക്കാതെ തന്നെ. ഇന്ത്യയുടെ നിയമ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ (http://lawmin.nic.in ) ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അത് താഴെ കൊടുത്തിരിക്കുന്നു.


THE CONDUCT OF ELECTIONS RULES, 1961
49-O. Elector deciding not to vote. - If an elector, after his electoral roll number has been duly entered in the register of voters in Form-17A and has put his signature or thumb impression thereon as required under sub-rule (1) of rule 49L, decided not to record his vote, a remark to this effect shall be made against the said entry in Form 17A by the presiding officer and the signature or thumb impression of the elector shall be obtained against such remark.


Ref : http://lawmin.nic.in/ld/subord/cer1.htm


ഇതിനെ കുറിച്ച് പൊതു ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയോ സര്‍ക്കാരോ മുതിരുന്നില്ല. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതെങ്ങിനെ, അല്ലേ..

24 February 2011

ഇത്തിരി ഗമ ഉള്ള നാണയം







150 രൂപ നാണയത്തിന്റെ ഒരു കാര്യം. അങ്ങോര്‍ ഇപ്പോ ഗര്‍ഭാവസ്ഥയില്‍ ആണ്. ഡെലിവറി ഉടന്‍ ഉണ്ടാകുമത്രേ. പോക്കറ്റിലെ ഭാരം കാരണം നാണയം കഴിവതും ഒഴിവാക്കാന്‍ നോക്കുമ്പോള്‍ ആണ് പുതിയ നാണയങ്ങള്‍ രൂപമെടുക്കുന്നത്.. ശ്ശൊ ...ഹ.ഹ. നോട്ടുകള്‍ ഉപയോഗം മൂലം പഴഞ്ചനായി കീറി പോവാന്‍ സാധ്യത ഉള്ളത് കൊണ്ടാണ് നാണയങ്ങള്‍ കൂടുതലായി ഇറക്കുന്നതത്രേ.

എന്തായാലും കുറച്ചു നാള്‍ കഴിയുമ്പോഴേക്കും 100 രൂപ 150 രൂപ 200 രൂപ 250 രൂപ 500 രൂപ 1000 രൂപ എന്നിങ്ങനെ നാണയങ്ങളുടെ കാലം ആയിരിയ്ക്കും... 1 രൂപ 2 രൂപ 5 രൂപ നാണയങ്ങള്‍ ആരും ഉപയോഗിക്കാതെ ആവും. നാണയം ശേഖരിക്കുന്നവരുടെ കൈകളില്‍ മാത്രമായി അവ ഒതുങ്ങുന്ന കാലം വിദൂരമല്ല. .

എന്റെ സ്കൂള്‍ കാലഘട്ടങ്ങളില്‍ 5 പൈസയ്ക്കും 10 പൈസയ്ക്കും എന്തു വില ആയിരുന്നെന്നോ. 10 പൈസയ്ക്ക് വിവിധ നിറങ്ങളില്‍ ഉള്ള ഐസ് മിഠായികള്‍ കിട്ടുമായിരുന്നു.. അന്നൊക്കെ ഒരു രൂപയും രണ്ടു രൂപയും ഒക്കെ പോക്കറ്റില്‍ ഇട്ടു നടക്കുന്നതു ഒരു ഗമ ആയിരുന്നു. അങ്ങിനെ ഉള്ള സഹപാഠികളെ ഒരു തരം ആരാധനയോടെ ആണ് നോക്കി കണ്ടിരുന്നത്.

കുറച്ചു നാള്‍ മുന്പ് നാട്ടിലെ ഒരു മല്‍സ്യ മാര്‍ക്കറ്റില്‍ വച്ചുണ്ടായ ഒരു അനുഭവം എന്നെ അത്ഭുതപ്പെടുത്തുന്നു... അവിടെ വിവിധ തരം മല്‍സ്യങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നു... ഒച്ച വച്ചു ആളെ ആകര്‍ഷിച്ചു വില്‍പ്പന പൊടി പൊടിക്കുന്നു.. ഒരു കച്ചവടക്കാരന്‍ അയല മീന്‍ 4 എണ്ണം വച്ചിട്ടു "രൂപയ്ക്ക് നാല് .. രൂപയ്ക്ക് നാല് " എന്നു വിളിച്ച് കൂവുന്നു. അത് കേട്ടു എനിക്കു അത്ഭുതമായി.. രൂപ എന്നു സാധാരണ നമ്മള്‍ പറയുന്നതു 1 രൂപയ്ക്കാണ് . അപ്പോള്‍ പിന്നെ ഇത് എങ്ങിനെ സാധ്യം .... ഞാന്‍ ആ കച്ചവടക്കാരനോട് ചോദിച്ചു "രൂപ എന്നു വച്ചാല്‍ ??"... ഇവന്‍ ഏത് കോത്താഴത്തു നിന്നു വന്നു എന്ന പുച്ഛഭാവത്തോടെ ചിരിച്ചു കൊണ്ട് അയാള്‍ പറഞ്ഞു "രൂപ എന്നു വച്ചാല്‍ 100 രൂപ ".  അടുത്തു നിന്നവര്‍ ചിറി കോട്ടി... ഇവന് ഒന്നും അറിയില്ലേ എന്ന ഭാവത്തില്‍ .

നാട്ടിലേക്കു വല്ലപ്പോഴും ഒരു വിരുന്നുകാരനെ പോലെ വരുന്ന ഒരു പ്രവാസിയായ ഞാന്‍ ഇത്തരം മാറ്റങ്ങളെ അത്ഭുതം നിറഞ്ഞ കണ്ണുകളോടെ ആണ് വീക്ഷിച്ചിരുന്നത്, ഇനി എന്തൊക്കെ കാണേണ്ടി വരും എന്ന ആശങ്ക മനസ്സില്‍ നിറയുമ്പോഴും..




20 February 2011

സ്വപ്നം | dream



എന്റെ നിദ്രതന്‍ ഏതോ യാമത്തില്‍
ഒരു മൃദു കാല്‍വെയ്പ്പോടെത്തി നീ എന്‍ സഖീ..
നിന്നെ സ്വപ്നം എന്നാര്‍ പേര്‍ വിളിച്ചു


നീ എന്‍ പ്രജ്ഞ്ഞയില്‍ തേങ്ങലായ് നിറയുന്നു...
നീ എന്‍ ഹൃത്തില്‍ കുളിര്‍ മാരിയായ് പൊഴിയുന്നു.
അറിയീല നിന്‍ വരവറിയീല നിന്‍ പോക്ക്


എങ്കിലും എന്‍ സഖീ നീ മറയാതിരുന്നെങ്കില്‍
ഈ മയക്കത്തില്‍ നിന്നുണരാതിരുന്നെങ്കില്‍ ..

18 February 2011

ചിത്രശലഭം



പാതി തുറന്നോരാ ജനല്‍
പാളികള്‍ക്കിടയിലൂടൊഴുകിയെത്തി എന്‍
കുഞ്ഞു കണ്‍പോളയെ തഴുകിയുമെന്‍ -
കുഞ്ഞിളം കവിളില്‍ മുത്തിയാപ്പൊന്‍വെയില്‍ .

മെല്ലെയെന്‍ അമ്മതന്‍ മന്ത്രണമെന്‍
കാതിലോടിയെത്തി “ ഉണരെന്നുണ്ണീ
സ്കൂളില്‍ പോവണ്ടേടാ..ചക്കരേ”,
മടിപിടിച്ചാ പുള്ളിപ്പുതപ്പ് വലിച്ചിട്ടു
സൂര്യനേ മറച്ചൂ എന്‍ ദൃഷ്ട്ടിയില്‍ നിന്നും
കിടക്കുവാന്‍ മോഹമിനിയുമീ പുതപ്പിനുള്ളില്‍ ‍..
മയങ്ങാന്‍ മോഹമുള്ളില്‍ ഈ കുളിരാര്‍ന്ന പ്രഭാതത്തില്‍

കാല്‍പ്പെരുമാറ്റം കേട്ടു പുതപ്പ് നീക്കി
നോക്കീയൊളികണ്ണാല്‍ അച്ഛനോ അത്?
ചുക്കിച്ചുളിഞ്ഞൊരു മുഖമെന്നെ നോക്കി ചിരിപ്പൂ
മുത്തശ്ശനെന്‍ നെറുകില്‍ തഴുകി വിറയാര്‍ന്ന കൈവിരലാല്‍ .

അമ്മയോടിയെത്തി കോരിയെടുത്തെന്നെ വട്ടം കറക്കി..
ഹായ് എന്തു രസമെന്ന് ഉള്ളില്‍ കരുതി
ഇന്ന് സ്കൂളില്‍ പോവണ്ട എന്നൊരു ശാഠ്യവും .
അത് കേട്ടതായി ഭാവിക്കാതെ എന്‍ അമ്മ
എന്നെ കുളിപ്പിച്ചൊരുക്കി കരിമഴിയെഴുതിയെന്‍
കുഞ്ഞ് കവിളില്‍ ചുംബിക്കവേ
അമ്മതന്‍ കണ്‍കളില്‍ കണ്ടു കരകവിയും വാല്‍സല്യം.

അമ്മയെടുത്തു തന്നൊരാ പുസ്തക സഞ്ചിയും
ഭക്ഷണപ്പൊതിയുമായ്
സ്കൂള്‍വാനില്‍ കയറവേ
ഇതുവരെയില്ലാത്തൊരു നോവുണര്‍ന്നുവോ എന്‍ മനസ്സില്‍
കൈ വീശിയെന്‍ അമ്മ പുഞ്ചിരിച്ചു , പിന്നിലായ് മുത്തശ്ശനും ..
പിന്നിലേക്കോടിമറയുന്നൊരു കാഴ്ചയായ് ഇരുവരും.

പിന്നെയേതോ അഭിശപ്തനിമിഷത്തിലാപ്പുഴയില്‍ മുങ്ങി
ഒന്നു പിടഞ്ഞൊരു ചിത്രശലഭമായ് ഞാന്‍ മാറവേ
ആത്മാവു തേങ്ങി എന്‍ അമ്മയെ ഓര്‍ത്ത്
ഇനി ആ ചൂടേറ്റു മയങ്ങാനാവില്ല എന്നോര്‍ത്ത് ...


--------------------------------------------------------------------------------------------------------------------------
17/02/2011 വ്യാഴം : ഇന്നത്തെ പ്രഭാതം കണ്ണീരണിഞ്ഞതായിരുന്നു. അക്ഷര ലോകത്തേക്ക് യാത്രതിരിച്ചു അക്ഷരങ്ങളില്ലാ ലോകത്തേക്ക് മറഞ്ഞ ആ കുരുന്നു ജീവനുകള്‍ക്ക് അന്ത്യാഞ്ജലി. അവര്‍ക്കായ് ഇത് സമര്‍പ്പിക്കുന്നു, അവരുടെ മാതാപിതാക്കള്‍ക്കുമായ്......

11 February 2011

പൂമരം




പൂമരത്തണലിലെ പുല്‍മെത്തയില്‍ ഞാന്‍
ഒരു ചെറു കാറ്റേറ്റിരുന്ന നേരം..
ഒരു ചെറു പൂവൊന്നു പൊഴിച്ചെന്‍റെ നെറുകയില്‍
മൃദു മന്ദസ്മിതം തൂകിയാ പൂമരം.

കാറ്റതിന്‍ ചില്ലയെ വാരിപ്പുണര്‍ന്നപ്പോള്‍

മഴയായ് പൊഴിഞ്ഞു പൂ മുത്തുകള്‍
ലജ്ജാവതിയായ് മിഴി കൂമ്പി നില്‍ക്കവേ
ഒളി കണ്ണാല്‍ നോക്കീ മരം കാറ്റതിനെ

മരമതിന്‍ കാതില്‍ കിന്നാരം ചൊല്ലി

ചില്ലയില്‍ ഊഞ്ഞാലാടി ചെറു കുരുവികള്‍
പൂക്കളിന്‍ തേനുണ്ടു രസിച്ചവ പാറവേ
പരതീ മരം പ്രിയ കാറ്റവനെ...



അടകോടന്‍സ് ഡേ




എല്ലാം കച്ച"കപടം" (കച്ചവടം) ആയി മാറിയിരിക്കുന്നു. എല്ലാ ആഘോഷങ്ങളും ഇന്ന് കച്ചവടം മുന്നില്‍ കണ്ടു കൊണ്ടാണ് നിലനിര്‍ത്തിപ്പോരുന്നതും പുതിയവ രൂപപ്പെടുത്തുന്നതും. അതിനിടെ തനതായ ആഘോഷങ്ങള്‍ക്ക് പ്രസക്തി കുറഞ്ഞു വരുന്നു. എല്ലാം ഇന്‍സ്റ്റന്‍റ് ആഘോഷങ്ങള്‍ ആണ്... ആഘോഷത്തിനു വേണ്ട സാമഗ്രികള്‍ (എക്കണോമി പായ്ക്ക് ആയി വാങ്ങാന്‍ കിട്ടും) അത് ഏത് ആഘോഷം ആണെങ്കിലും.


നമ്മുടെ ഓണം തന്നെ എടുത്താട്ടെ. പണ്ടൊക്കെ ഓണത്തിനുള്ള ഒരുക്കങ്ങള്‍ 2 ആഴ്ച മുന്നേ തുടങ്ങും. ഇന്നിപ്പോള്‍ ഓ‌ടി കടയില്‍ ചെന്നാല്‍ ചൈന മേയ്ക്ക് പൂക്കളം വരെ വാങ്ങാന്‍ കിട്ടും. ഓണ സദ്യ ആണെങ്കില്‍ "റെഡി ടു ഈറ്റ് " പായ്ക്കില്‍ ഹോട്ടലില്‍ നിന്നും. എല്ലാം കച്ചവടമയം.


അതിനിടയില്‍ ആണ് ഈ പറഞ്ഞ " അണ്ടന്‍ ഡേ " യും "അടകോടന്‍ ഡേ " യും ഒക്കെ കയറി വരുന്നത്. ആദ്യമൊക്കെ മലയാളികള്‍ ഈ "ഡേ " കളെ ഒരു തരം അന്ധാളിപ്പോടെ ആണ് നോക്കിക്കണ്ടത്.. "ഇത് എവിടെ നിന്നും കുറ്റിയും പറിച്ചു കൊണ്ട് വന്നു " എന്ന രീതിയില്‍ . ഇന്നിപ്പോള്‍ ദേ ഓണത്തിനെക്കാള്‍ പ്രധാന്യത്തോടെ മേല്‍പ്പറഞ്ഞ "ഡേ" കള്‍ നമ്മള്‍ ആഘോഷിക്കുകയാണ്.. അല്ലെങ്കില്‍ ആഘോഷിക്കാന്‍ നിര്‍ബന്ധിതര്‍ ആകുകയാണ് അത് എന്തിനെന്ന് പോലും അറിയാതെ. അവിടെയാണ് ബിസിനെസ്സുകാരുടെ വിജയം.


ചുരക്കം പറഞ്ഞാല്‍  ഈ പറഞ്ഞ "അപ്പന്റെ ഡേ", "അമ്മേടെ ഡേ", "അപ്പൂപ്പന്റെ ഡേ", അമ്മൂമ്മയുടെ ഡേ", "കള്ളുകുടിയരുടെ ഡേ", "പുകവലിക്കാരുടെ ഡേ", "പ്രണയിക്കുന്നവരുടെ ഡേ", "പ്രണയിക്കാത്തവരുടെ ഡേ", "ഭൂമിയുടെ ഡേ", "കുട്ടികളുടെ ഡേ", "പെണ്‍കുട്ടികളുടെ ഡേ", "വനിതകളുടെ ഡേ", "സുഹൃത്തുകളുടെ ഡേ", "സമ്പാദിക്കുന്നവരുടെ ഡേ", "പാവപ്പെട്ടവരുടെ ഡേ", "എയ്ഡ്സ് രോഗികളുടെ ഡേ"... എന്നു തുടങ്ങി പറഞ്ഞാല്‍ തീരാത്തത്ര "സ്പോണ്‍സെര്‍ഡ് ഡേ" കളില്‍ തട്ടി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്.


പാവം ജനങ്ങള്‍ ... ഓടുകയാണവര്‍ .. നാടോടുമ്പോ നടുവേ ഓടണ്ടേ ... അല്ലേല്‍ ആരെങ്കിലും കണ്ടാല്‍ കുറച്ചില്‍ അല്ലേ.. ഓടിക്കോ....

03 February 2011

ഒറ്റക്കയ്യുള്ള നീചത്വം


ഞാന്‍ അബോധാവസ്ഥയില്‍ ആണ്... അതാണെനിക്ക് ഇപ്പോള്‍ ഒരാശ്വാസം... ബോധമനസ്സിലേക്ക് എത്തിപ്പെടാന്‍ ഞാന്‍ നടത്തിയ ശ്രമം എന്നിലെ ഓരോ  അണുക്കളിലും അരിച്ചിറങ്ങുന്ന വേദന അനുഭവവേദ്യമാക്കി... ആ ശ്രമം എന്നിലെ എന്നെ ദുഖത്തിന്റെ, നിരാശയുടെ അഗാധഗര്ത്തതിലേക്ക് തള്ളിയിടുമോ എന്നു ഞാന്‍ ഭയക്കുന്നു... ഒരു തിരിച്ചു വരവിനെ ഞാന്‍ വെറുക്കുന്നു.. തിരച്ചു വരവെന്നാല്‍  ഇന്നിലെക്കുള്ള തിരിച്ചുവരവാണ്... പാപ പങ്കിലമായ ഈ ലോകത്തൊരു ചവുട്ടിയരയ്ക്കപ്പെട്ട ജന്മമായി, മറ്റുള്ളവര്‍ക്ക് കൌതുകത്തോടെ കണ്ടു രസിക്കാന്‍ ഒരു കാഴ്ചവസ്തു ആകാന്‍ എന്നിലെ ഞാന്‍ ആഗ്രഹിക്കുന്നില്ല... എങ്കിലും എന്റെ പ്രിയപ്പെട്ടവരുടെ, മാതാപിതാക്കാരുടെ ചുട്ടു പൊള്ളുന്ന കണ്ണീര്‍ എന്നെ അലോസരപ്പെടുത്തുന്നു.... എന്റെ തിരിച്ചു വരവിനായ് അവര്‍ മനമുരുകി കരയുന്നു... എന്താണ് ഞാന്‍ ചെയ്യേണ്ടത്.... ഒരു അര്‍ത്ഥശൂന്യത എന്റെ മനസ്സിലേക്ക് നീറിനെ പോലെ അരിച്ചു കയറുമ്പോള്‍ ഞാന്‍ പകച്ചു നിന്ന് പോവുന്നു... പ്രിയപ്പെട്ടവരുടെ സ്നേഹത്തിനും ഈ അധമ സമൂഹത്തിന്റെ കരാള ഹസ്തങ്ങള്‍ക്കും ഇടയില്‍... 
ഓ.. ഇന്നെന്റെ വിവാഹ നിശ്ചയമായിരുന്നു... എല്ലാം ശുഭമായി ഭവിച്ചിരുന്നെങ്കില്‍  ഈ ദിനം എന്റെ പ്രിയനോപ്പം  പ്രിയപ്പെട്ടവരുടെ പുഞ്ചിരി തൂകുന്ന മുഖങ്ങള്‍ക്കിടയില്‍ അവരുടെ അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങി നില്‍ക്കേണ്ടവള്‍ ആയിരുന്നു ഞാന്‍.   എന്റെ അബോധ മനസ്സുപോലും എന്റെ പ്രിയപ്പെട്ടവനെ ഓര്‍ത്തു വിങ്ങുന്നു... അവനും എന്നെപ്പോലെ നിറമുള്ള  സ്വപ്‌നങ്ങള്‍ നെയ്തു തുടങ്ങിയതാവുമല്ലോ..  ഓര്‍ക്കാന്‍ വയ്യ... മനസ്സിന്റെ നോവു ചുടു കണ്ണീര്‍ കണങ്ങളായ് അബോധ മനസ്സിന്റെ വേലിക്കെട്ടുകളെ ഭേദിച്ചു കണ്‍ കോണുകളിലൂടെ ഒലിച്ചിറങ്ങുന്നു... അതിന്റെ നനവ് എനിക്കു തിരിച്ചറിയാനാവുന്നില്ല... ഒരു തരം മരവിപ്പ്...  ദുര്‍വിധി നിനച്ചിരിക്കാതെ ഒറ്റക്കയ്യുള്ള ഒരു സത്വമായ് എന്റെ ജീവനിലേക്ക് അരിച്ചിറങ്ങിയപ്പോള്‍  എന്റെ മനസ്സിനും ശരീരത്തിനും നോവുപടര്‍ത്തി പിച്ചിചീന്തിയപ്പോള്‍ താഴെവീണുടഞ്ഞു പോയ ജീവിതമെന്ന പളുങ്ക് പാത്രം എന്നെ നോക്കി വിതുമ്പുന്നുവോ ...  വയ്യ ... ആ ഓര്‍മ്മകള്‍ പോലും ചീളുകളായ്  ആത്മാവില്‍ ആഴ്ന്നിറങ്ങുന്നു.. ആ മുറിവില്‍ നിന്നിനി വാര്‍ന്നിറങ്ങാന്‍ നിണമിനി ബാക്കിയില്ല...  മുറിവേറ്റ മനസ്സിലോരു തേങ്ങലുയരുന്നു ... എന്തേ എന്റെ സഹജീവികള്‍ക്കിത്ര ക്രൂരര്‍ ആവാന്‍ കഴിയുന്നു.....


ഇപ്പോള്‍ കൂട്ടിചേര്‍ത്തത് :
ഞാന്‍ യാത്രയാവുന്നു... എന്നിലെ എന്നെ ശൂന്യതയിലേക്ക് നിര്‍ദയം തള്ളിയിട്ട, എന്നെ ഞാനല്ലാതാക്കിയ ലോകത്തിന്‍റെ കപടതകളെ വിട്ടു  ദൂരേയ്ക്ക് ...


15 January 2011

ദുരന്തം പെയ്തിറങ്ങിയ രാത്രി.....



കേരളം കണ്ട ഒരു പക്ഷെ വലിയ ദുരന്തങ്ങളില്‍ ഒന്നിന് നാം ഇന്നലെ രാത്രി സാക്ഷ്യം വഹിച്ചു.. നടക്കരുതെ എന്ന് ആഗ്രഹിക്കുന്നത് പലതും നടക്കുന്നത് കണ്ടു നാട് വിറങ്ങലിച്ചു നിന്നു.   മകര ജ്യോതി ദര്‍ശിച്ചു സായൂജ്യമടഞ്ഞു മലയിറങ്ങിയ അയ്യപ്പന്മാര്‍ക്കിടയിലേക്ക് മരണം പെയ്തിറങ്ങിയ തികച്ചും അപ്രതീക്ഷിതമായ ആ വാര്‍ത്ത  കേട്ട് നടുങ്ങി.  ദുരന്തങ്ങള്‍ എപ്പോഴും  എവിടെ ആയാലും നഷ്ട്ടങ്ങളും കണ്ണീരും മാത്രമേ സമ്മാനിക്കുന്നുള്ളൂ.  

വാര്‍ത്ത ആദ്യം വിവിധ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അതില്‍ നിറയെ അവ്യക്തത ആയിരുന്നു .  ആര്‍ക്കും ഒന്നും അറിയാന്‍ വയ്യ.  എന്തോ അത്യാപത്ത്‌ സംഭവിച്ചിരിക്കുന്നു.  എന്നാല്‍ അതെന്തു, എങ്ങിനെ എന്ന ചോദ്യങ്ങള്‍ക്ക് ആര്‍ക്കും വ്യക്തമായ ഉത്തരം ഉണ്ടായിരുന്നില്ല.   ആശയ വിനിമയത്തിന്  വേണ്ട സംവിധാനങ്ങള്‍ ഇല്ലാത്ത, എന്തിനു.. വെളിച്ചം പോലും ഇല്ലാത്ത ദുര്‍ഘടമായ കാനന പാതയില്‍ നടന്ന ആ അപകടം അറിഞ്ഞു എന്ത് ചെയ്യണം എന്നറിയാതെ സംവിധാനങ്ങള്‍ ഒരു നിമിഷം തരിച്ചു നിന്ന നിമിഷം.  ആ സ്ഥലത്തേക്ക് ഉടന്‍ പുറപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും , പോലീസ്, ഫയര്‍ ഫോഴ്സ് എന്നിവര്‍ക്കിടയിലും എന്താണ് സംഭവിച്ചത് എന്ന അവ്യക്തത നിലനിന്നു.   അതിനിടെ വ്യതസ്തമായ വാര്‍ത്തകള്‍ ചാനലുകളില്‍ വന്നുകൊണ്ടേയിരുന്നു...  രാത്രി ഏകദേശം 8 : 15 നു നടന്ന അപകടം പുറം ലോകം അറിഞ്ഞത് തന്നെ ഒന്നര മണിക്കൂറിനു ശേഷം.  അതിനു ശേഷം ആണ് ഈ പരക്കം പാച്ചില്‍ എന്ന് ഓര്‍ക്കണം.  അതിനിടെ സമയത്ത് ചികിത്സ കിട്ടാതെ ഒത്തിരി ജീവനുകള്‍ പൊലിഞ്ഞു പോയിട്ടുണ്ടാവണം.  ഗതാഗത സംവിധാനം താറുമാറായ ആ കാനന പാതയില്‍ നിന്നും പരിക്കേറ്റവരെ ഏറ്റവും അടുത്ത ആശുപത്രിയിലേക്ക് എത്തിക്കാന്‍ പിന്നെയും മണിക്കൂറുകള്‍ വേണ്ടിവന്നു എന്നറിയുന്നു.   ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല.  ഭൂപ്രകൃതിയും വെളിച്ചമില്ലായ്മ , ഗതാഗത കുരുക്ക്  എന്നിങ്ങനെ മറ്റു അസൌകര്യങ്ങളും രക്ഷാ പ്രവര്‍ത്തനത്തിന് വിലങ്ങുതടി ആയി.

ഇതൊക്കെ കണ്ടും കെട്ടും ചാനലുകള്‍ മാറി മാറി followup ചെയ്തിരുന്ന ഈയുള്ളവന് തോന്നിയ ഒരു ചിന്ത പങ്കു വയ്ക്കട്ടെ : 

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സംവിധാനങ്ങള്‍ക്കും ഉടനടി ചെന്നെത്താന്‍ പറ്റാത്ത ഇത്തരം ദുര്‍ഘടമായ സ്ഥലങ്ങളില്‍ ഉണ്ടാവുന്ന ഇത്തരം അപകടങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് വളരെ സുപ്രധാന പങ്കു വഹിക്കാന്‍ ഹെലികോപ്റെര്‍ നു കഴിയും.   അത് വിദേശ രാജ്യങ്ങളില്‍ മാത്രമല്ല നമ്മുടെ നാട്ടിലും പല അടിയന്തിര വേളകളില്‍ ഉപയോഗിക്കപ്പെട്ടിട്ടുള്ളതാണ്.  ഏറ്റവും ഒടുവില്‍ ആന്ധ്ര മുഖ്യമന്ത്രി Y S R ന്റെ മൃത്യുവില്‍ കലാശിച്ച അപകടത്തില്‍ തിരച്ചില്‍ / രക്ഷാ പ്രവര്‍ത്തനത്തിനായി  ഹെലികോപ്റെര്‍  ഉപയോഗിച്ചിരുന്നു.

ശബരിമല പോലുള്ള കോടിക്കണക്കിനു തീര്‍ഥാടകര്‍ വന്നു പോവുന്ന, ദുര്‍ഘടമായ പാതകള്‍ ഉള്ള സ്ഥലത്ത്  ഇത്തരം അടിയന്തിര ഘട്ടങ്ങളില്‍ സഹായം എത്തിക്കാന്‍ സുസജ്ജമായ ഒരു ഹെലികോപ്റെര്‍ സംവിധാനം അത്യന്താപേക്ഷിതമാണ് എന്ന് ഈ സംഭവം തെളിയിക്കുന്നു.   അങ്ങിനെ ഒരു സംവിധാനം ഉണ്ടായിരുന്നെങ്കില്‍ പരിക്കേറ്റവരെ താമസം കൂടാതെ ഏറ്റവും അടുത്ത ആതുരശുശ്രൂഷ കേന്ദ്രത്തില്‍ എത്തിക്കാനോ അതുമല്ലെങ്കില്‍ ഒരു സംഘം ഡോക്ടര്‍ മാരെ അപകട സ്ഥലത്തെത്തിച്ചു വേണ്ട അടിയന്തിര ശുശ്രൂഷ നല്‍കുവാനോ കഴിയുമായിരുന്നു, അത് വഴി ഒട്ടേറെ ജീവനുകള്‍ രക്ഷിക്കുവാനും....

ഇത്തരം സംവിധാനങ്ങള്‍ വിഷിഷ്ട്ട വ്യക്തികളുടെ സന്ദര്‍ശന വേളകളില്‍ മാത്രമല്ല ജന നന്മയ്ക്കായ് കൂടി കൂടുതല്‍ ഉപയോഗിക്കാന്‍ അധികൃതര്‍ തയാറാവും എന്ന  വിശ്വാസത്തോടെ,  ഇനിയും ഇങ്ങനെ ഉള്ള അത്യാഹിതങ്ങള്‍ ഉണ്ടാവരുതേ എന്ന  പ്രാര്‍ഥനയോടെ ആ ദുരന്തത്തില്‍ ജീവന്‍ നഷ്ട്ടപ്പെട്ട സഹോദരങ്ങള്‍ക്കായ് മിഴിനീര്‍ പൂക്കള്‍ അര്‍പ്പിക്കാം... അവരുടെ ഉറ്റവരുടെ ദുഃഖത്തില്‍ നാമും പങ്കുചേരാം..

12 January 2011

ഒരു നിരുപദ്രവമായ ചോദ്യം (അഥവാ ചങ്കില്‍ കുത്ത് ചോദ്യം !)


ഒരു സൌഹൃദ കൂട്ടായ്മയില്‍ ചര്ച്ചയ്ക്കിട്ടിരിക്കുന്ന ഒരു ചോദ്യം എന്നെ ആകര്‍ഷിച്ചു.... "വിദേശത്ത് പോയിട്ട് വളരെ നാള്‍ക്കു ശേഷം നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ മറ്റുള്ളവര്‍ ചോദിക്കുന്ന ആദ്യത്തെ ചോദ്യം എന്തായിരിക്കും?" 

അവന്റെ സുഖ വിവരമോ, ജോലിയെ കുറിച്ചോ അല്ലെങ്കില്‍ പിന്നെ ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്റെ മുഖം മൂടി ഇട്ടു സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചോ, വിലക്കയറ്റത്തെ കുറിച്ചോ  വിനിമയ നിരക്കിനെ പറ്റിയോ ഒന്നുമായിരിക്കില്ല ആദ്യ ചോദ്യം.

ഒന്നും പറയണ്ട മാഷേ...  ദെ ഈ ചോദ്യങ്ങള്‍ ആണ് സ്ഥിരം കേള്‍ക്കുന്നത്...
ചോദ്യം 1 : "ആഹാ (ആശ്ചര്യത്തോടെ) ... എന്നു വന്നു ?"

ഒന്നാമത്തെ ചോദ്യത്തിനു പുഞ്ചിരി വിടര്‍ന്ന മുഖത്തോടെ മറുപടി നല്‍കുമ്പോള്‍ ഉടനെ വരും അടുത്ത ചോദ്യം...
ചോദ്യം 2 : "എത്രനാള്‍ ലീവ് ഉണ്ട്  / എന്നു തിരിച്ചു പോവും? " .  കൂട്ടത്തില്‍ "4 - 5  മാസം ഉണ്ടോ?' എന്നൊരു ചങ്കില്‍ കുത്ത് ചോദ്യവും.. ഹ.ഹ.

ഒരാഴ്ച്ച ലീവ്  extend  ചെയ്തു വീട്ടില്‍ നിന്നാല്‍ പിന്നെ ദെ ഈ ചോദ്യമാവും "ഇനി പോകുന്നില്ലേ? !!!"   

പാവം വിദേശ മലയാളികള്‍ .  യൌവ്വനവും ആരോഗ്യവും തന്റെ കുടുംബത്തിനു വേണ്ടി തീചൂടില്‍ വാടിക്കരിഞ്ഞു പോകുമ്പോളും ഉള്ളില്‍ ഒരു പച്ചപ്പായി, ഒരു ആശ്വാസമായി ഉണ്ടാവുക നാടിന്റെ പച്ചപുതച്ച സ്മരണകള്‍ ആണ്...   ഓരോ വിദേശ മലയാളിയും പരിമിതമായ ദിവസത്തേക്ക്  നാട്ടിലേക്ക്  തിരിക്കുമ്പോള്‍, ഉള്ളു കൊണ്ട് ആഗ്രഹിക്കും എത്രയും വേഗം നാട്ടില്‍ പറന്നെത്താന്‍ .  അവന്റെ മനസ്സ് വെമ്പുകയവും അതിനു വേണ്ടി.  തന്റെ നാടിന്‍ ഗന്ധം ശ്വസിക്കുമ്പോള്‍ ഉള്ളില്‍ ഉണ്ടാകുന്ന ഉള്‍പ്പുളകവും, ഏറെ നാള്‍ നാട്ടില്‍ തങ്ങുവാന്‍ ഉള്ള ആഗ്രഹവും, പിന്നെ അവന്റെ തിരിച്ചു പോക്കില്‍ വിങ്ങുന്ന ആ ഹൃദയവും വേറൊരു വിദേശ മലയാളിക്ക്  മാത്രമേ തിരിച്ചറിയാന്‍ കഴിയു...  

അപ്പോള്‍ ഈ നിരുപദ്രവങ്ങളായ  ചോദ്യങ്ങള്‍ അവന്റെ മനസ്സിലേക്ക് തറയ്ക്കുന്ന ശരങ്ങളായ് മാറിയില്ലെന്കിലേ അത്ഭുതമുള്ളൂ ..