Web Toolbar by Wibiya

Pages

14 January 2012

ഒരു കുഞ്ഞു 'വലിയ' ചിത്രം

 

ഇന്നലെ 'ടി. ഡി. ദാസന്‍ Std VI B" എന്ന സിനിമ ഞാന്‍ മൂന്നാം തവണ കണ്ടു. ഒട്ടും മടുപ്പ് തോന്നാതെ. ഒരു നല്ല സിനിമയ്ക്കു വേണ്ടത് താരപ്രഭയോ വര്‍ണ്ണങ്ങള്‍ വാരി വിതറുന്ന ഫ്രേമുകളോ ദ്വയാര്‍ത്ഥപ്രയോഗം നിറഞ്ഞ വളിച്ചു നാറുന്ന ഹാസ്യമോ ഒന്നുമല്ല എന്നു ഉറപ്പിച്ച് പറയുന്ന വളരെ ലാളിത്യം നിറഞ്ഞ എന്നാല്‍ ജീവിതഗന്ധിയായ ഒരു കൊച്ചു ചിത്രം. 
 കൊച്ചു ചിത്രം എന്നു ഞാന്‍ വിശേഷിപ്പിച്ചത് മേല്‍പറഞ്ഞ കോലാഹലങ്ങള്‍ ഇല്ലാത്ത, കോടികളുടെ പൊലിമ കാട്ടാത്ത ചിത്രം എന്നത് കൊണ്ട് മാത്രമാണു. എന്നാല്‍ ഉള്ളടക്കത്തിന്റെ മൂല്യം കൊണ്ട് ഈ ചിത്രം മറ്റേത് വമ്പന്‍ ചിത്രങ്ങളെക്കാളും ഉയരങ്ങളില്‍ നില്ക്കുന്നു. 
 മോഹന്‍ രാഘവന്‍ എന്ന പ്രതിഭാധനനായ മനുഷ്യന്‍ തന്റെ മനസ്സിന്റെ മൂശയില്‍ നാളുകള്‍ ഏറെ എടുത്തു രൂപം കൊടുത്ത ഒരു നല്ല കലാസൃഷ്ടി. അദ്ദേഹത്തിന്‍റെ ആദ്യത്തേയും അവസാനത്തെയും ആയിപ്പോയി ആ നല്ല സിനിമ. ഒരു പക്ഷേ നമുക്കെന്നും അഭിമാനപൂര്‍വം ഓര്‍ത്തു വയ്ക്കാമായിരുന്ന ഒരു പിടി നല്ല ചിത്രങ്ങള്‍ ബാക്കിയാക്കി നമ്മെ വിട്ടു പിരിഞ്ഞ ആ കലാകാരന് ആദരാഞ്ജലികള്‍ ... 
അദ്ദേഹത്തെപ്പോലെ ഉള്ളവര്‍ ആണ് യഥാര്‍ത്ഥ താരങ്ങള്‍ ...
 

07 January 2012

വസുന്ധര





നേരം വെളുത്തു വരുന്നതേ ഉള്ളൂ... തൊടിയിലെ ചക്കരപ്പ്ലാവിന്‍റെ കോമ്പിലിരുന്നാണെന്നു തോന്നുന്നു വണ്ണാത്തിപ്പുളിന്‍റെ പാട്ട്.. കണ്ണ് തുറക്കാന്‍ തോന്നുന്നില്ല....മകരമാസം അല്ലേ.. നല്ല തണുപ്പുള്ളതുകൊണ്ട് അങ്ങിനെ കിടക്കാന്‍ നല്ല സുഖം.  പൊടുന്നനെ വാതിലിന്റെ ഞരക്കം കേട്ടു.... വസുന്ധരയാവും .. നേരം വെളുക്കണേനു മുന്നേ എഴുന്നേറ്റു മുറ്റമടിച്ചു കുളിയും കഴിഞ്ഞ് എനിക്കുള്ള ചൂട് കട്ടന്‍ കാപ്പിയുമായി വന്നതാവും അവള്‍.. അതിനൊരു മുടക്കവും ഇല്ല...ടൈംപീസ് ഒച്ചവയ്ക്കണേന് മുന്നേ ദിനവും അവള്‍ എഴുന്നേറ്റിരിക്കും... അതെനിക്കൊരു അതിശയം തന്നെ... 

മുറിയിലേക്ക് കയറി വന്നിട്ട് ഇത്തിരി നേരം ആയല്ലോ.. കണ്ണ് തുറന്നു നോക്കാതെ അവളുടെ അതേയ്” എന്നുള്ള സ്വതസിദ്ധമായ ശൈലിയിലുള്ള പതിഞ്ഞ ആ വിളിയ്ക്കായ് ഞാന്‍ കാതു കൂര്‍പ്പിച്ചു കിടന്നു.... കാതിനെ അലോസരപ്പെടുത്തി ടൈംപീസിന്റെ ബീപ് ബീപ് ശബ്ദം മുഴങ്ങുന്നു... കണ്ണ് തുറക്കാതെ കയ്യെത്തി അത് ഓഫ് ചെയ്യാന്‍ ശ്രമം നടത്തി.. അത് അവിടെ ഇല്ല.. കിടയ്ക്കയ്ക്ക് അരികിലെ ചെറിയ മേശപ്പുറത്ത് നിന്നും ആ ടൈംപ്പീസ് മാറ്റിയോ അവള്‍... ആഹ്.. അത് അങ്ങിനെ ഒച്ച വയ്ക്കട്ടേ ... മടി എന്നെ വരിഞ്ഞു കെട്ടി...

ഇടത്തെകയ്യില്‍ ഏറുമ്പു കടിക്കുന്ന പോലൊരു വേദന.... പൊടുന്നനെ ഞാന്‍ കണ്ണ് തുറന്നു.... വെള്ള കര്‍ട്ടന്‍ ഇട്ട് മറച്ച ഒരു കിടക്കയില്‍ ആണു ഞാന്‍... അരികില്‍ നിന്ന് തൂവെള്ള വസ്ത്രം ധരിച്ച ഒരു മാലാഖ പുഞ്ചിരി തൂകി.. “വേദനിച്ചോ”  എന്ന ചോദ്യം ആ പുഞ്ചിരിക്ക് അകമ്പടിയായി എത്തി... “ഇല്ല” എന്ന് പറയാന്‍ ഞാന്‍ വായ തുറന്നു എങ്കിലും ഒച്ച പുറത്തേക്ക് വന്നില്ല... മുഖപ്പട്ട പോലെ പിടിപ്പിച്ച ഓക്സിജന്‍ മാസ്ക് എന്നെ അത് പറയാന്‍ അനുവദിച്ചില്ല..  എന്റെ ദേഹത്ത് പിടിപ്പിച്ച വയറുകളില്‍ നിന്നും ജീവന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞു കിടയ്ക്കയ്ക്ക് അരികില്‍ ഉള്ള യന്ത്രം ബീപ് ബീപ് ശബ്ദം പുറപ്പെടുവിക്കുന്നു..   അതേ.. ഞാന്‍ ആശുപത്രിക്കിടക്കയില്‍ ആണ്.... മുന്നേ അനുഭവപ്പെട്ട മകരമാസ മഞ്ഞിന്റെ തണുപ്പ് ഈ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ കണ്ടീഷണറുടേതു ആണെന്നു ഞാന്‍ തിരിച്ചറിഞ്ഞു....  അപ്പോള്‍ വസുന്ധര....... 

നാല്‍പ്പത്തിരണ്ട് വര്‍ഷത്തിനിപ്പുറവും വസുന്ധര എന്റെ സ്വപ്നങ്ങളില്‍ എത്തുന്നു.. “അതേയ് എന്ന പതിഞ്ഞ വിളിയുമായി.. അവളോടുള്ള അടങ്ങാത്ത പ്രണയത്തിന്റെ തെളിവാണോ പീളകെട്ടിയ നരച്ച ഈ കണ്‍പീലികള്‍ക്കിടയിലൂടെ ഇന്നും ഒഴുകി ഇറങ്ങുന്ന നനവ്.... ഇനി എത്രനാള്‍ ഈ സ്വപ്നങ്ങള്‍.... അറിയില്ല... മയങ്ങണം എനിക്ക്... ഉണരാത്ത നിദ്രയുടെ കാണാക്കയങ്ങളിലേക്ക് ഊളിയിടണം... അവിടെ എന്നെക്കാത്ത് വസുന്ധര നില്‍പ്പുണ്ടാവും... നീണ്ട നാല്‍പ്പത്തിരണ്ട് വര്‍ഷത്തെ അവളുടെ കാത്തിരിപ്പിനറുതിയാവാന്‍..